കൊച്ചി: കൊച്ചി രവിപുരത്തെ ബെവ്കോ ഔട്ട് ലെറ്റിനു നേരെ പെട്രോൾ ബോംബ് ആക്രമണം. മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ മദ്യം വാങ്ങാനെത്തിയ എടവനക്കാട് സ്വദേശി സോനു, ഔട്ട് ലെറ്റിലെ ജീവനക്കാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചത് മറ്റു ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സോനുവിനെ കസ്റ്റഡിയിലെടുത്തു.
സംഭവസമയത്ത് സോനുവിന്‍റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലീസെത്തിയതോടെ സ്ഥലത്തു നിന്ന് മാറിയിരുന്നു. ഇയാളാണ് പിന്നീട് വീണ്ടും ഔട്ട് ലെറ്റിൽ എത്തി പ്രശ്നമുണ്ടാക്കിയത്. തർക്കത്തിനിടെ അപ്രതീക്ഷിതമായി ഇയാൾ കൈയിൽ കരുതിയ പെട്രോൾ ബോംബ് ഔട്ട് ലെറ്റിനു നേരെ എറിയുകയായിരുന്നു. തീ പടർന്നു പിടിക്കാഞ്ഞതിനാൻ വൻ അപകടം ഒഴിവായി.