തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ വീണ്ടും കേസ്. ജാമ്യം ലഭിച്ചതിനു പിന്നാലെ പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിൽ സ്വീകരണം നൽകിയ സംഭവത്തിൽ രാഹുൽ ഉൾപ്പെടെ 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായാണ് കേസെടുത്തിരിക്കുന്നത്. രാഹുൽ രണ്ടാം പ്രതിയാണ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നേമം സജീറാണ് ഒന്നാം പ്രതി.
കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഗതാഗതം തടസപ്പെടുത്തി പൊതുജന സമാധാനം തകർത്തു, ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനുമുണ്ടാക്കി, ഫ്ലെക്സ് ബോർഡുകൾ തകർത്തു, പൊലീസ് ആജ്ഞ ലംഘിച്ച് ന്യായ വിരുദ്ധ പ്രവർത്തികൾ നടത്തി തുടങ്ങിയ വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതോടെ രാഹുലിനെതിരേ എടുക്കുന്ന കേസുകളുടെ എണ്ണം അഞ്ചായി. സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലും ഡിജിപി ഓഫ് മാർച്ച് കേസിലും രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. രാഹുലിന് മേൽ ചുമത്തിയിരിക്കുന്ന നാലു കേസുകളിലും ജാമ്യം അനുവദിച്ചതോടെയാണ് ബുധനാഴ്ച ജയിൽ മോചിതനായത്.