ആലപ്പുഴ: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്ത കേസിൽ വിവാദ ദല്ലാൾ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിൽ വൈകിട്ടോടെയാണ് നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരായത്. ശോഭാ സുരേന്ദ്രന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നന്ദകുമാര്‍ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്നേയാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍ ആരോപണങ്ങളുയര്‍ത്തിയത്. ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ശോഭാ സുരേന്ദ്രന്‍ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നല്‍കാനുളള 10 ലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കുന്നില്ലെന്നും ടി.ജി.നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപണമുയര്‍ത്തിയിരുന്നു. ശോഭാ സുരേന്ദ്രന്‍റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും ഇയാൾ മോശം പരാമർശങ്ങൾ നടത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.