കോഴിക്കോട്: ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു. സ്ഥലം ബോംബ് സ്ക്വാഡ് പരിശോധിച്ചു. മാരകമായ സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാ ഴ്ച രാത്രി തേഞ്ഞിപ്പലം ഒലിപ്രംകടവിലെ ഹരിഹരന്‍റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നു. ഗേറ്റിന് മുകളിലേക്കാണ് സ്ഫോടകവസ്തുക്കൾ എറിഞ്ഞത്.
ശനിയാഴ്ച വടകരയിൽ നടന്ന യുഡിഎഫ് പരിപാടിക്കിടെ ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രസ്താവനയിൽ ഹരിഹരൻ മാപ്പു പറഞ്ഞെങ്കിലും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പരാതി നൽകുകയും ചെയ്തിരുന്നു.