തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസിൽ വീണ്ടും ഗ്രൂപ്പുകളുടെ പ്രതിഷേധം. സമിതിയിലെ ആളെണ്ണം കൂട്ടിയിട്ടും നാമമാത്ര പരിഗണന മാത്രമേ തങ്ങള്‍ക്ക് ലഭിച്ചിട്ടുളളുവെന്നാണ് എ ഗ്രൂപ്പ് ഉയര്‍ത്തുന്ന വിമര്‍ശനം. പാര്‍ട്ടി വേദിയില്‍ ഒട്ടും സജീവമല്ലാത്തവരെ പോലും സമിതിയിലേക്ക് ചേര്‍ത്തുവെന്നും ഗ്രൂപ്പുകള്‍ വിമര്‍ശനം ഉന്നയിക്കുന്നു.
മറ്റ് പദവിയിലുള്ള എംപിമാരെ രാഷ്ട്രീയ കാര്യസമിതിയിലേക്ക് തെരഞ്ഞെടുത്ത മാനദണ്ഡം ശരിയല്ലെന്നും നിര്‍ണായക ചര്‍ച്ച നടക്കേണ്ട കമ്മിറ്റിയില്‍ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പക്ഷത്ത് നിൽക്കുന്ന ആളുകളെ കുത്തി നിറച്ചെന്നും വ്യാപക വിമര്‍ശനമുയരുന്നുണ്ട്.
അംഗങ്ങളുടെ എണ്ണം 36 ലേക്ക് ഉയര്‍ത്തിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതിയെ ജംബോ കമ്മിറ്റിയാക്കിയത്. 19 പേരാണ് പുതുമുഖങ്ങള്‍. ഡോ. ശശി തരൂര്‍ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉള്‍പ്പെടുത്തി. ഇതോടെ കെ.സി. വേണുഗോപാല്‍ പക്ഷത്തിനാണ് രാഷ്ട്രീയകാര്യ സമിതിയില്‍ മുന്‍തൂക്കം.
അഞ്ച് ഒഴിവുകളായിരുന്നു രാഷ്ട്രീയകാര്യ സമിതിയില്‍ നികത്തേണ്ടിയിരുന്നത്. പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എം.കെ. രാഘവന്, ആന്റോ ആന്റണി, ഹൈബി ഈഡന് എന്നീ എംപിമാര്‍ സമിതിയിലേക്കെത്തി. കൂടാതെ വേണുഗോപാൽ പക്ഷത്ത് നിൽക്കുന്ന പഴയ ഐ ഗ്രൂപ്പുകാരായ എ.പി. അനില്‍കുമാര്‍, സണ്ണി ജോസഫ്, റോജി എം. ജോണ്‍ എന്നിവരാണ് പുതിയതായെത്തിയ എംഎല്‍എമാര്‍. നിലവിലെ ഐ ഗ്രൂപ്പിൽ നിന്നും ജോസഫ് വാഴക്കനും എ ഗ്രൂപ്പിൽ നിന്നും ഷാഫി പറമ്പിലും മാത്രമാണ് പട്ടികയിൽ ഇടം നേടിയത്.
എന്നാൽ ഷാഫി കെ.സി പക്ഷത്തു നിന്നും എത്തിയതാണെന്ന വിമർശനമാണ് എ ഗ്രൂപ്പ് നേതാക്കൾ ഉയർത്തുന്നത്. കൂടാതെ, എന്‍. സുബ്രഹ്മണ്യന്, അജയ് തറയില്‍, വി.എസ്. ശിവകുമാര്‍, ശൂരനാട് രാജശേഖരന്, ജോണ്സണ് എബ്രഹാം എന്നിവര്‍ക്ക് പുറമേ ചെറിയാന് ഫിലിപ്പും വിവിധ ഗ്രൂപ്പുകളുടെ ഭാഗമായി സമിതിയിലുണ്ട്.
വനിതകളുടെ പ്രാതിനിധ്യം ഒന്നില്‍ നിന്ന് നാലായി. ഷാനിമോള്‍ ഉസ്മാനെ നിലനിര്‍ത്തിയപ്പോള്‍ പത്മജ വേണുഗോപാലിനെയും ബിന്ദു കൃഷ്ണയെയും പി.കെ. ജയലക്ഷ്മിയെയും പുതുതായി ചേര്‍ത്തു. നേരത്തേ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച മുന്‍ കെപിസിസി പ്രസിന്റ് വി.എം. സുധീരനെ വീണ്ടും ഉള്‍പ്പെടുത്തി. പാര്‍ട്ടി യോഗങ്ങളില്‍ സജീവമല്ലാത്ത മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സമിതിയിലുണ്ട്. ഇതെല്ലാമാണ് വിമര്‍ശനത്തിന് കാരണമായത്.
കൂടാതെ, 36 അംഗ രാഷ്ട്രീയകാര്യ സമിതിയില്‍ പുതുതായി 19 പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പന്തളം സുധാകരന് സ്ഥാനം ലഭിക്കാതെ പോയത് ചര്‍ച്ചയായിരിക്കുകയാണ്. 20 വര്‍ഷക്കാലം പാര്‍ട്ടിക്ക് പുറത്തായിരുന്ന ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്ന് രണ്ട് വര്‍ഷമാകും മുന്‍പ് തന്നെ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തിയതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. എന്നാൽ, ചെറിയാന് ഫിലിപ്പിന്റെ സമകാലികനായ പന്തളത്തെ തഴഞ്ഞതിന്റെ കാരണം പോലും വ്യക്തമാക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. കൂടാതെ, പാർട്ടി പുനഃസംഘടനയിൽ അർഹമായ സ്ഥാനം നൽകകണമെന്ന ആവശ്യവും എ, ഐ ഗ്രൂപ്പുകൾ മുന്നോട്ടുവയ്ക്കുന്നു.