കൽപ്പറ്റ: സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ പൂക്കോട് വെറ്ററിനറി സര്‍വകാശാല അനിശ്ചിതകാലത്തേക്ക് അടച്ചു. കോളെജിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. 5 മുതൽ 10 വരെ റഗുലർ ക്ലാസ് ഉണ്ടാകില്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും ലേഡീസ് ഹോസ്റ്റലും അടയ്ക്കാന്‍ തീരുമാനമായതായി അക്കാദമിക് ഡയറക്ടർ അറിയിച്ചു.
അതേസമയം, സിദ്ധാർഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന 130 വിദ്യാർഥികൾക്കാണ് ഒരാഴ്ചത്തെ സസ്പെൻഷൻ. മർദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് നടപടി. ലേഡീസ് ഹോസ്റ്റൽ അടയ്ക്കാനും തീരുമാനമായി. സിദ്ധാര്‍ഥനെതിരായ അതിക്രമത്തില്‍ ഹോസ്റ്റലിലെ 31 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടതായി ആന്‍റി റാഗിങ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിദ്ധാര്‍ഥനെ മര്‍ദിച്ച 19 പേർക്ക് മൂന്നു വർഷത്തേക്ക് പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.