മൂന്നാർ: പൂപ്പാറ ടൗണില്‍ പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ച 85 കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. 56 വ്യക്തികള്‍ കൈവശം വച്ചിരുന്ന 89 കെട്ടിടങ്ങളും മൂന്ന് ആരാധനാലയങ്ങളും ഒരു കുരിശടിയും ആണ് ഒഴിപ്പിച്ചത്. ഇതില്‍ 46 കടകളും 39 വീടുകളും ഉള്‍പ്പെടും. ഉദ്യോഗസ്ഥര്‍ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു നടപടി. ഇതിനു മുന്നോടിയായി പൂപ്പാറ ഉള്‍പ്പെടെ ശാന്തന്‍പാറ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ ജില്ലാ കലക്റ്റർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധിച്ച ഏഴു പേരെ അറസ്റ്റ് ചെയ്തു.
പന്നിയാര്‍ പുഴയുടേതുള്‍പ്പെടെ പുറമ്പോക്ക് ഭൂമി കൈയേറി നിർമിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയ ഏറ്റെടുത്തത്. കൈയേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കെതിരെ 6 ആഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ 17ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ജില്ല ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ എ.വി ജോസ്, ഭൂരേഖ തഹസില്‍ദാര്‍ സീമ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു സംഘമാണ് നടപടി സ്വീകരിച്ചത്. രാവിലെ 10ന് ആരംഭിച്ച നടപടി വൈകിട്ട് 4 മണി വരെ നീണ്ടു.
പുറമ്പോക്ക് ഭൂമിയില്‍ നിര്‍മ്മിച്ച കച്ചവട സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ എടുത്തു മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് സമയം നല്‍കുകയാണ് ആദ്യം ചെയ്തത്. ചില കടയുടമകള്‍ ഇതിനിടയില്‍ പ്രതിഷേധവുമായി രംഗത്തുവന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ ഒരാഴ്ച കൂടി നീട്ടണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. എന്നാല്‍ റവന്യൂ അധികൃതര്‍ ഇത് അംഗീകരിച്ചില്ല. ഇതിനിടെ ടൗണിലെ ഒരു കട അടച്ചുപൂട്ടാനുള്ള ശ്രമത്തിനിടയില്‍ വ്യാപാരികള്‍ പ്രതിഷേധിക്കുകയും പോലീസുമായി ഉന്തിലും തള്ളലും ഏര്‍പ്പെടുകയും ചെയ്തു.