റോഡുകളുടെ ശോചനീയാവസ്ഥ; സർക്കാരിനെതിരെ ഹൈക്കോടതി representative image
Kerala

റോഡുകളുടെ ശോചനീയാവസ്ഥ; സർക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിലും കൊച്ചിയിലെ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതിലും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഏതൊരു ജീവനും മൂല്യമുള്ളതാണ്. അത് റോഡിൽ പൊലിയേണ്ടതല്ല. റോഡുകളുടെ മോശം അവസ്ഥ തുടരുന്നത് ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുത്തി. നിരവധി എൻജിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തി?- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

കുന്നംകുളം റോഡിന്‍റെ അവസ്ഥയെന്താണ്? റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോ? എന്നിട്ടാണ് ഹെൽമെറ്റില്ലാത്തതിന്‍റെ പേരിലും ഓവർ സ്പീഡിനും ഫൈൻ പിടിക്കുന്നത്- ഹൈക്കോടതി വിമര്‍ശിച്ചു. കേരളത്തിൽ നല്ല റോഡില്ല എന്നല്ല പറയുന്നത്. തകർന്ന റോഡുകൾ പുതുക്കിപ്പണിയാൻ നടപടിയെടുക്കാത്തതിലാണ് ചോദ്യമുയരുന്നത്.

ആരാണ് തങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകുക എന്നതാണ് സാധാരണക്കാരന്‍റെ ചോദ്യം. റോഡപകടങ്ങളിൽ പെടുന്നവർക്ക് എന്തുകൊണ്ട് നഷ്ടപരിഹാരം നൽകുന്നില്ല? റോഡിലൂടെ ഓടുന്ന വാഹനങ്ങൾ നികുതി തരുന്നില്ലേ? ഇന്ത്യയിലേക്കാൾ മഴ പെയ്യുന്ന സ്ഥലങ്ങൾ ലോകത്തുണ്ട്. അവിടെയൊന്നും റോഡുകളില്ലേ. കുഴിയടയ്ക്കൽ എന്നാൽ മണ്ണിടുകയല്ല വേണ്ടത്. തനിക്കുണ്ടായ അനുഭവം വച്ച് മാത്രമല്ല ഇത് പറയുന്നത്. മറ്റ് ജഡ്ജിമാർക്കും റോഡിന്‍റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. റോഡുകളുടെ കാര്യത്തിൽ ജില്ലാ കലക്റ്റര്‍മാര്‍ ഇടപെടാത്തതെന്താണ്?- കോടതി ചോദിച്ചു. കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ വാഹനം റോഡിലെ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നു.

കൊച്ചിയിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. കൊച്ചി കോര്‍പ്പറേഷൻ സെക്രട്ടറിമാർക്കെതിരേ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടി വരും. രാഷ്‌ട്രീയ പാർട്ടികളുടെ അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നില്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പേരിലുള്ള ബോർഡുകൾ എടുത്തു മാറ്റിയിട്ടില്ല. ആരെയാണ് പേടിക്കുന്നത്, കേന്ദ്രം ഭരിക്കുന്ന പാർട്ടിയായതു കൊണ്ട് പേടിച്ചിരിക്കുകയാണോ? പിഴ ഈടാക്കി നടപടി സ്വീകരിക്കണം- കോടതി നിര്‍ദേശം നല്‍കി.

ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാന്‍; താക്കീത് നൽകി യുഎസ്

ആലപ്പുഴയിലും എടിഎം കവര്‍ച്ചാശ്രമം

ശുക്രയാൻ 1 വിക്ഷേപണം 2028 മാർച്ച് 29ന്

മുഖ്യമന്ത്രിയുമായി അഭിമുഖം: ഖേദം പ്രകടിപ്പിച്ച് 'ദി ഹിന്ദു'

രജിസ്ട്രേഷൻ ഇല്ലാതെയുള്ള ഡോക്‌ടർ പ്രാക്റ്റീസ് കുറ്റകരം: മന്ത്രി വീണാ ജോർജ്