#സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റ് പുതിയതായി പുറത്തിറക്കിയ 131 സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് കെഎസ്ആർടിസിയുടെ നിലവിലെ സൂപ്പറുകളുടെ വേഗതയില്ല എന്ന പരാതി ഉയർന്നതോടെ ദീർഘദൂര യാത്രക്കാർ ഉൾപ്പടെ കൈയാഴിയുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബസുകൾക്ക് 70 കി.മീ വേഗതയിൽ സഞ്ചരിക്കാൻ അനുമതി നൽകാനൊരുങ്ങി ഗതാഗത വകുപ്പ്.
സർക്കാർ തീരുമാനം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ കെഎസ്ആർടിസി, സ്വകാര്യ ബസുകളുടെ പരമാവധി വേഗത മണിക്കൂറിൽ 60 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്റർ ആയി ഉയർത്തും. വേഗപ്പൂട്ടിലും ഇതനുസരിച്ച് മാറ്റങ്ങൾ വരുത്തും. കെഎസ്ആർടിസി- സ്വിഫ്റ്റ് പുതിയതായി പുറത്തിറക്കിയ സൂപ്പർ ഫാസ്റ്റുകൾക്ക് വേഗതയില്ലെന്നും ഇതുമൂലം ഇവയെ യാത്രക്കാർ കൈവിടുന്നു എന്നതും കഴിഞ്ഞ ദിവസം "മെട്രൊ വാർത്ത' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വേഗപരിധി ഉയർത്താൻ തീരുമാനമെടുത്തത്.
വേഗപരിധി ഉയർത്തുന്നതു സംബന്ധിച്ച് ഉത്തരവിറക്കാൻ ഗതാഗത സെക്രട്ടറി ബിജു പ്രഭാകറെ മന്ത്രി ചുമതലപ്പെടുത്തി. പുതിയ ബസുകൾക്കെല്ലാം വേഗപ്പൂട്ടിൽ മണിക്കൂറിൽ 60 കിലോമീറ്റർ സെറ്റ് ചെയ്തിരിക്കുന്നതിനാൽ നാലു വരി, ആറുവരി പാതകളിൽ പോലും 70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവാത്ത സ്ഥിതിയായിരുന്നു.
നാലുവരി പാതകളിലടക്കം സ്വിഫ്റ്റ് ബസ് 60 കി.മീ സ്പീഡിൽ കിതച്ച് ഓടുന്നതിൽ പല ദീർഘദൂര യാത്രക്കാരും ജീവനക്കാരോട് പരാതികൾ അറിയിക്കുകയും മറ്റ് ബദൽ സംവിധാനങ്ങളിലേക്ക് പോകുകയും ചെയ്തു. ഇത് കലക്ഷനിലടക്കം വ്യത്യാസമുണ്ടാക്കിയതോടെയാണ് വേഗപരിധി അനുവദനീയമായ നിലയിലേക്ക് ഉയർത്താമെന്ന തീരുമാനത്തിലെത്തിയത്.
കെഎസ്ആർടിസി ബസുകൾക്ക് മാത്രമായി ഈ തീരുമാനം എടുക്കാനാകാവില്ല. അതിനാൽ സ്വകാര്യ ബസുകൾക്കും ഇതേ ഇളവ് ലഭിക്കും. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്ക് വേഗത കുറവാണെന്നതിനാൽ സമയകൃത്യത പാലിക്കാൻ കഴിയുന്നില്ലെന്നും കോർപ്പറേഷൻ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഡ്രൈവർമാരും ആവശ്യപ്പെട്ടിരുന്നു.