കൊച്ചി: തന്റെ കൈ വെട്ടിയ കേസിലെ പ്രതികൾക്കു ശിക്ഷ നൽകിയ കോടതി വിധിയിൽ പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നുമില്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. പ്രാകൃത വിശ്വാസങ്ങളില്ലാത്ത ആധുനിക ലോകമാണ് സ്വപ്നം കാണുന്നത്. സാക്ഷിമൊഴി നൽകുക എന്നതു മാത്രമായിരുന്നു ഈ കേസിലെ ഉത്തരവാദിത്വം. പ്രതികൾക്ക് എന്തു ശിക്ഷ കിട്ടിയാലും അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷ കൂടിപ്പോയോ കുറഞ്ഞോ എന്നൊക്കെയുള്ളത് നിയമപണ്ഡിതർ ചർച്ച ചെയ്യേണ്ട വിഷയമാണ്. കേസിനെ തീവ്രവാദം എന്ന നിലയിലാണ് കോടതി കൈകാര്യം ചെയ്തതെന്നാണ് മനസിലാക്കുന്നത്. വിധിയിലൂടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ശമനമുണ്ടാകുമോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകരും സാമൂഹിക പ്രവർത്തകരും വിശകലനം ചെയ്യട്ടെ.
പ്രധാന പ്രതി പിടിയിലാവാത്തത് അന്വേഷണ സംഘത്തിന്റെ പോരായ്മ കൊണ്ടോ, പ്രതി സമർഥനായതു കൊണ്ടോ, പ്രതിയെ സംരക്ഷിക്കുന്നവർ സ്വാധീനമുള്ളവരോ ഒക്കെ ആയതിനാലാവാം. അതിലും പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ചില ആളുകളുടെ പ്രാകൃതമായ വിശ്വാസ സംഹിതകളുടെ പേരിൽ ഞാൻ ആക്രമിക്കപ്പെട്ടു. അത് കഴിഞ്ഞു. എനിക്ക് ലഭിക്കാനുള്ള ദുരിതങ്ങളും വേദനകളും ലഭിച്ചുകഴിഞ്ഞു. എല്ലാ മനുഷ്യര്ക്കും സന്തോഷമായി ജീവിക്കാനുള്ളതാണ് ഭൂമി. അങ്ങനെയുള്ള ഭൂമിയിൽ പ്രാചീന വിശ്വാസ സംഹിതകൾ ഏറ്റുപാടിക്കൊണ്ട്, ഈ ആധുനിക ലോകത്തിലും പ്രാവർത്തികമാക്കുന്നതിന്റെ കഷ്ടപ്പാട് എല്ലാവരും അനുഭവിക്കുന്നു. അതിൽ ഞാനും പെട്ടുപോയി എന്നേയുള്ളൂ. ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ മാറി ആധുനികമായ ലോകം ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുകയാണ്. ശാസ്ത്രബോധം ഉൾക്കൊണ്ട് മാനവികതയിൽ പുലരുന്ന വിശ്വപൗരന്മാരായി മനുഷ്യർ മാറുന്ന സമത്വസുന്ദരവും, ജാതീയ വിഭാഗീയതകളില്ലാത്തതുമായ ലോകമാണെന്റെ സ്വപ്നം'', പ്രൊഫ. ജോസഫ് വ്യക്തമാക്കി.
കുറ്റം ചെയ്തവർ നല്ല കാര്യം ചെയ്തു എന്ന വിശ്വാസത്തിലാവാം. അവരുടെ വിശ്വാസപ്രമാണങ്ങൾ അത്തരത്തിലാണ് അവരെ നയിക്കുന്നത്. അത്തരം അബദ്ധജഡിലമായ വിശ്വാസങ്ങളെയാണ് ഈ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കേണ്ടത്. അതിൽ അഭിരമിച്ച് പ്രതിലോമകരമായ പ്രവൃത്തികൾ ചെയ്യുന്നതിലൂടെ ലോകത്തിനു മുഴുവൻ ഇത്തരം ആളുകൾ കുഴപ്പമാണ്. മാനവികതയ്ക്കു പ്രാധാന്യം കല്പ്പിക്കുന്ന ആധുനിക പൗരന്മാരായാൽ മാത്രമേ ഇത്തരം സാഹചര്യം ഇല്ലാതാവൂ എന്നും അദ്ദേഹം പറഞ്ഞു.
''ഞാൻ ആക്രമിക്കപ്പെട്ട സമയത്ത് സ്ഥാപനം എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത് വിഷമമുണ്ടാക്കി. എന്നാൽ അക്കാലം കഴിഞ്ഞു. എന്നെ തിരിച്ചെടുക്കുകയും മുൻകാല പ്രാബല്യത്തോടെ ശമ്പളം തരികയും ചെയ്തു. നിലവിൽ പെൻഷൻ വാങ്ങിയാണ് ജീവിക്കുന്നത്. നഷ്ടപരിഹാരം നേരത്തേ സർക്കാർ തന്നെ തരേണ്ടതാണ്. അക്കാര്യത്തിൽ സർക്കാരിന് വീഴ്ച്ച പറ്റിയിട്ടുണ്ട്'', അദ്ദേഹം പറഞ്ഞു.