മാവേലിക്കര: ബിജെപി നേതാവ് രൺജീത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. മാവേലിക്കര അഡീഷണൽ കോടതി ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. ശിക്ഷാ വിധി മുൻനിർത്തി കോടതിയിലും സമീപപ്രദേശങ്ങളിലും കനത്ത സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരായ 15 പേരും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 15 പ്രതികളിൽ 14 പേരെയും നേരിട്ട് കണ്ടതിനു ശേഷമാണ് ജനുവരി 30ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്. കേസിലെ പത്താ പ്രതിയായ മുല്ലയ്ക്കൽ വടക്കാട്ടുശേരി നവാസ് പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലാണ്.
2021 ഡിസംബർ 19നാണ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് രൺജീതിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മാച്ചനാട് കോളനിയിൽ നൈസാം, വടക്കേച്ചിറപ്പുറം അജ്മൽ, വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ഇരക്കാട്ട് മുഹമ്മദ് അസ്ലം, ഞാറവേലിൽ അബ്ദുൽ കലാം, അടിവാരം ദാറുസ്സബീൻ വീട്ടിൽ അബ്ദുൽ കലാം, തൈവേലിക്കകം സറഫുദ്ദീൻ, ഉടുമ്പിത്തറ മൻഷാദ്, ജസീബ് രാജ, തയ്യിൽ സമീർ, കണ്ണർകാട് നസീർ, ചാവടിയിൽ സക്കീർ ഹുസൈൻ, വെളിയിൽ ഷാജി, ഷെർനാസ് അഷറഫ് എന്നിവരാണ് കേസിലെ പ്രതികൾ.
കേസിൽ 90 ദിവസം കൊണ്ട് കുറ്റപത്രം തയാറാക്കി. 9 മാസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. അതേ സമയം രൺജീത് കൊല്ലപ്പെടുന്നതിനു തലേ ദിവസം കൊല്ലപ്പട്ട എസ്ഡിപിഐ നേതാവ് ഷാനിന്‍റെ കൊലപാതകത്തിൽ വിചാരണ ആരംഭിച്ചിട്ടില്ല. കേസിൽ അടുത്തിടെയാണ് പ്രോസിക്യൂട്ടറെ നിയമിച്ചത്.