കോട്ടയം: കേരളത്തിലെ തീരപ്രദേശങ്ങളിൽ അപ്രതീക്ഷിതമായി ദുരന്തം വിതയ്ക്കുന്നത് കള്ളക്കടൽ എന്ന പ്രതിഭാസമെന്ന് പ്രദേശവാസികൾ. അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റമാണ് കള്ളക്കടൽ എന്നു പറയുന്നത്. സാധാരണയായി കാറ്റിന് അനുസരിച്ചോ സൂര്യന്‍റെയും ചന്ദ്രന്‍റെയും ഗുരുത്വാകർഷണ ഫലമായോ ഉണ്ടാകുന്ന പ്രതിഭാസമാണ് വേലിയേറ്റം.
എന്നാൽ ഇതു രണ്ടുമില്ലാതെയുണ്ടാകുന്ന പ്രതിഭാസമാണ് കള്ളക്കടൽ. പ്രത്യേകിച്ച് യാതൊരു ലക്ഷണവുമില്ലാതെയായിരിക്കും തിരമാലകൾ ആഞ്ഞടിക്കുക. സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെ തുടർന്നുണ്ടാകുന്ന സുനാമിയോട് സമാനമായ ശക്തമായ തിരമാലകളാണിവ.
കള്ളക്കടലിനു മുന്നോടിയായി കടൽ ആദ്യം ഉള്ളിലേക്ക് വലിയും. അതിനു ശേഷമാണ് വലിയ തിരമാലകൾ അടിക്കുക. എല്ലാ മാർച്ച്- ഏപ്രിൽ മാസങ്ങളിലും ഈ പ്രതിഭാസം ഉണ്ടാകാറുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് എപ്പോഴും 50 മീറ്റർ ബീച്ച് വേണമെന്ന് ശാസ്ത്രജ്ഞർ നിർദേശിക്കാറുള്ളത്.