കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ റബ്കോ എംഡി ഹരിദാസന്‍ നമ്പ്യാരും സഹകരണ വകുപ്പിലെ രജിസ്ട്രാറും ഇഡിയുടെ ചോദ്യം ചെയ്യലിനായി ഹാജരായി. കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ വലിയ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാനായാണ് ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചത്.
എന്നാൽ ബാങ്ക് പ്രതിസന്ധിയിലായിരുന്നപ്പോള്‍ നിക്ഷേപിച്ച പണം തിരിച്ചെടുക്കാനായി ശ്രമിച്ചങ്കിലും ഇതിന് ഫലം കണ്ടില്ല. കൂടാതെ തൃശൂരില്‍ റബ്‌കോയുടെ വിപണനം ഏറ്റെടുത്ത് നടത്തിയിരുന്നത് കരുവന്നൂര്‍ ബാങ്കായിരുന്നു. ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ചോദിച്ചറിയുക.
ബാങ്കിൽ തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ സഹകരണ വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധനയും അന്വേഷണവും നടന്നിരുന്നു. കരുവന്നൂര്‍ ബാങ്ക് നിക്ഷേപിച്ച തുക ഏതു തരത്തിലുള്ളതാണെന്നും തുക എടുക്കാന്‍ ശ്രമിച്ച സാഹചര്യം എന്താണെന്നും ഇഡി അന്വേഷിക്കും.
അതിനിടെ കോടതിയിൽ ഹാജരാക്കിയ അരവിന്ദാക്ഷനെയും ജിൽസനെയും വീണ്ടും ഈ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് റിമാൻഡിൽ വിട്ടത്. കേസിൽ പ്രതികളുടെ ജാമ്യ അപേക്ഷ ഈമാസം 12ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.