ശബരിമല: മകരവിളക്ക് നാളെ. മകരവിളക്ക് ദിനത്തിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു നിന്നു ഘോഷയാത്ര പുറപ്പെട്ടു. പരമ്പരാഗത പാതയിലൂടെ നാളെ വൈകീട്ട് ഘോഷയാത്ര സന്നിധാനത്ത് എത്തും. കുടുംബാംഗത്തിന്റെ മരണത്തെത്തുടർന്ന് പന്തളം കൊട്ടാരത്തിൽ അശുദ്ധിയായതിനാൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ലായിരുന്നു.
ഘോഷയാത്രയെ രാജപ്രതിനിധി അനുഗമിക്കുന്നുമില്ല. കുളത്തിനാൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിൽ 26 പേരടങ്ങുന്ന സംഘമാണു തിരുവാഭരണ പേടകങ്ങൾ വഹിക്കുന്നത്.
മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്പ ഹില്‍ ടോപ്, നീലിമല, അപ്പാച്ചിമേട്, പുൽമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശനസൗകര്യം ഒരുക്കിയിട്ടുള്ളത്.