കൊച്ചി: തന്നെ അറസ്റ്റു ചെയ്താൽ മുഖ്യമന്ത്രിയുടെ ഓമനപുത്രിയെ അകത്താക്കുമെന്ന് ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം. ജോക്കബ്. കിഴക്കമ്പലത്തു നടന്ന പാർട്ടി മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടം മകളെ അകത്താക്കാനുള്ള തെളിവുകൾ പക്കലുണ്ട്. അത് സ്വപ്നയുടെ കൈയ്യിലെ ബോംബ് പോലെയല്ല. ആറ്റം ബോംബാണ്. പൂത്തൃക്കയിൽ പാർട്ടിയുടെ പരിപാടി തടസ്സപ്പെടുത്താൻ എം.എൽ.എ.യും കൂട്ടരും ഇന്റർനെറ്റ് കട്ട് ചെയ്തു. പി.വി. ശ്രീനിജിൻ എം.എൽ.എ. ചെയ്യുന്ന ദ്രോഹംമൂലം കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിലും സിപിഎമ്മിലും ബിജെപിയിലും സീറ്റ് കിട്ടുന്നതിന് തനിക്ക് ബുദ്ധിമുട്ടില്ല. 2021-ലെ തെരഞ്ഞെടുപ്പു കാലത്ത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും വന്ന് സീറ്റുകൾ ഓഫർ ചെയ്തു. മന്ത്രി രാജീവ് ഉൾപ്പെടുന്ന സിപിഎം നേതാക്കൾ അഞ്ചു തവണയോളം എന്‍റെ വീട്ടിൽ കയറിയിറങ്ങി. ഇതിന് തെളിവു ചോദിച്ചാൽ വീഡിയോ ദൃശ്യങ്ങൾ കാണിക്കാം. ഇവരൊക്കെ രാത്രിവന്ന് എന്‍റെ സഹായം തേടുന്നവരാണ്. ഞാൻ സിപിഎം ആണെന്ന് പ്രചാരണമുണ്ടായി. കഴിഞ്ഞ ദിവസം സംഘിയാക്കി, നാളെ കൊങ്ങിയാക്കും. കെ. സുരേന്ദ്രനുമായി ഫോണിലൂടെ സംസാരിച്ചിട്ടില്ല, നേരിട്ട് ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും സാബു പറഞ്ഞു.
മുഖ്യമന്ത്രി വിദേശത്ത് മയോ ക്ലിനിക്കിൽ ചികിത്സയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കൂടെനിന്ന് ശുശ്രൂഷിച്ചിട്ടുണ്ട്. എന്നാൽ തന്നെ നായയെപ്പോലെ വളഞ്ഞിട്ടാക്രമിച്ചപ്പോൾ മുഖ്യമന്ത്രിയെ കണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല കൊച്ചിയിൽ ട്വന്‍റി 20 യെ വിജയിപ്പിച്ചാൽ മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വൻനഗരങ്ങളോട് കിടപിടിക്കുന്ന മെട്രൊനഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.