കോട്ടയം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് സംസാരിച്ച് നടക്കുന്നത് ഒഴിവാക്കാനായി പെൺകുട്ടികൾക്ക് മാത്രമായി ഹോസ്റ്റൽ വരെ പാലം, ക്യാംപസിനകത്ത് ഫോണിൽ സംസാരിച്ചാലും ആൺസുഹൃത്തുക്കളോടു സംസാരിച്ചാലും പിഴ, ഹോസ്റ്റലിനുള്ളിൽ പോലും ഡ്രസ് കോഡ്... കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളെജ് ക്യാംപസിലെ ചട്ടങ്ങൾക്കെതിരേ വിരൽ ചൂണ്ടി വിദ്യാർഥികൾ.
ബിരുദ വിദ്യാർഥിയായ ശ്രദ്ധ സതീഷിന്‍റെ മരണത്തിനു പിന്നാലെയാണ് മറ്റു വിദ്യാർഥികൾ കോളെജിലെ നിയമങ്ങൾക്കെതിരേ രംഗത്തെത്തിയത്. കോളെജ് ക്യാംപസിൽ നിന്ന് പെൺകുട്ടികളുടെ ഹോസ്റ്റൽ വരെയാണ് 500 മീറ്റർ ദൂരത്തിൽ മേൽ ആകാശപ്പാലം നിർമിച്ചിരിക്കുന്നത്. പെൺകുട്ടികൾക്ക് മാത്രമേ പാലത്തിലൂടെ നടക്കാൻ അനുവാദമുള്ളൂ. വിദ്യാഭ്യാസ സ്ഥാപനത്തിൽ നിർമിക്കപ്പെടുന്ന ഏറ്റവും നീളം കൂടിയ പാലമെന്ന വിശേഷണത്തോടെ അറേബ്യൻ ബുക് ഒഫ് റെക്കോഡ്സിലും ഇത് ഇടം പിടിച്ചിരുന്നതായി കോളെജിന്‍റെ വെബ്‌സൈറ്റിൽ അവകാശപ്പെട്ടിരുന്നു.
ക്യാംപസിനുള്ളിൽ സുഹൃത്തുക്കളായ ആൺകുട്ടികളോട് സംസാരിച്ചാൽ പോലും കടുത്ത അനീതികളാണ് തങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു.