കൊച്ചി: സൂര്യനെല്ലി പീഡന കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യുസിനെതിരേ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ''സിബി മാത്യൂസിന്‍റെ 'നിർഭയം' - ഒരു ഐപിഎസ് ഓഫിസറുടെ അനുഭവക്കുറിപ്പുകൾ'' എന്ന പുസ്തകത്തിലാണ് ഇരയുടെ വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്.
പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൊണ്ട് അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.ബദറുദീൻ ഐപിസി 228 എ പ്രകാരം സിബി മാത്യൂസിനെതിരേ കേസെടുക്കാൻ ഉത്തരവിട്ടത്. അതിജീവിതയുടെ പേര് കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിലും അവർ താമസിക്കുന്ന സ്ഥലവും മാതാവിതാക്കളുടെ പേരും അതിജീവിത പഠിച്ച സ്കൂളുമെല്ലാം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 228 എ വകുപ്പിന്‍റെ ലംഘനമാണെന്ന് പ്രാഥമികമായി തന്നെ വെളിപ്പെടുന്നുവെന്നും കോടതി പറഞ്ഞു.