തിരുവനന്തപുരം: പോക്സോ കേസിൽ ആജീവനാന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന കൊടുംക്രിമിനലിനെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണെന്നു സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ. ടി. എം. തോമസ് ഐസക്.
കോൺഗ്രസിനോടും പ്രവർത്തകരോടും തരിമ്പെങ്കിലും ബാധ്യതയുണ്ടെങ്കിൽ അതല്ലേ കെ. സുധാകരൻ വിശദീകരിക്കേണ്ടത്? മോൻസൺ അറസ്റ്റിലായതിനു ശേഷം സുധാകരൻ നടത്തിയ പൊതു പ്രതികരണങ്ങളിലെ വൈരുധ്യങ്ങൾ സംബന്ധിച്ച് ഒരു ആഭ്യന്തര അന്വേഷണത്തിന് രാഹുൽ ഗാന്ധി ഒരുക്കമാണോ? എന്തിനായിരുന്നു സുധാകരന്‍റെ മലക്കം മറിച്ചിലുകൾ? പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ക്രിമിനലിന് താൻ മാപ്പു കൊടുത്തു എന്നാണു പത്രസമ്മേളനം നടത്തി കെപിസിസി പ്രസിഡന്‍റ് പ്രഖ്യാപിച്ചത്. ഏതു കൊടുംക്രിമിനലിനോടും ക്ഷമിക്കുന്ന വിശാലഹൃദയം സുധാകരന് ഉണ്ടെങ്കിൽ നല്ലത്. ഏതൊക്കെ ക്രിമിനൽ കേസുകൾക്ക് ഈ നയം ബാധകമാണെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കുമോ?- അദ്ദേഹം ചോദിച്ചു.
സുധാകരനെയോ കോൺഗ്രസിനെയോ വിരട്ടുകയോ വേട്ടയാടുകയോ സിപിഎമ്മിന്‍റെയോ സർക്കാരിന്‍റെയോ അജണ്ടയല്ല. ആയിരുന്നെങ്കിൽ, പരാതി കിട്ടി പിറ്റേ ദിവസമോ പിറ്റേ ആഴ്ചയോ സുധാകരൻ അറസ്റ്റിലാവുമായിരുന്നെന്നു തോമസ് ഐസക് ചൂണ്ടിക്കാട്ടി.