Thomas K Thomas 
Kerala

തോമസ് കെ. തോമസിന്‍റെ മന്ത്രിസ്ഥാനം സ്ഥിരീകരിച്ച് നേതൃത്വം

തിരുവനന്തപുരം: മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എൻസിപി സംസ്ഥാന നേതൃത്വത്തിൽ നിലനിന്നിരുന്ന പ്രതിസന്ധി നീങ്ങുന്നു. ദേശീയ നേതൃത്വത്തിന്‍റെ ഇടപെടലിനു പിന്നാലെ വനം മന്ത്രി സ്ഥാനത്തുനിന്ന് എ.കെ. ശശീന്ദ്രൻ മാറി, പകരം കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ അറിയിച്ചു.

ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തു. ശശീന്ദ്രനും തോമസിനുമൊപ്പം അടുത്ത മാസം 3ന് മുഖ്യമന്ത്രിയെ കാണുമെന്നു പി.സി. ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസ്ഥാനത്തിന്‍റെ പേരിലുള്ള തർക്കം എൻസിപിയെ പിളർപ്പിലേക്കെത്തിക്കുമോ എന്ന സംശയം ഉയരുന്നതിനിടെയാണ് ചാക്കോ തീരുമാനം അറിയിച്ചിരിക്കുന്നത്.

ശശീന്ദ്രൻ മാറണമെന്ന പാർട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. അതേസമയം, ചാക്കോ അറിയിച്ച തീരുമാനത്തോട് ശശീന്ദ്രൻ കൃത്യമായ പ്രതികരണം നടത്തിയിട്ടില്ല. തനിക്കൊപ്പം നിൽക്കുന്ന പരമാവധി നേതാക്കളെ സംഘടിപ്പിക്കാനുള്ള നീക്കം അണിയറയിൽ ശശീന്ദ്രൻ നടത്തുന്നുണ്ട്. പാർട്ടിയിൽ രണ്ടഭിപ്രായമുണ്ടെന്നു വന്നാൽ അന്തിമ തീരുമാനം നീളുമെന്നാണ് ശശീന്ദ്രൻ പ്രതീക്ഷിക്കുന്നത്.

എന്നാൽ ശരദ് പവാറിന്‍റെയും പി.സി. ചാക്കോയുടെയും ആവശ്യം മുന്നണിക്ക് അംഗീകരിക്കേണ്ടി വരുമെന്നാണ് തോമസ് കെ. തോമസിന്‍റെ പ്രതീക്ഷ. എൻസിപിയിലെ രണ്ട് എംഎൽഎമാരും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021ലെ തെരഞ്ഞെടുപ്പിനുശേഷം തോമസ് കെ. തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെയാണ് കോൺഗ്രസിൽനിന്നു പി.സി. ചാക്കോയെത്തി എൻസിപി സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റത്.

മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാൽ, പിന്നീട് ചാക്കോയും ജില്ലാ അധ്യക്ഷന്മാരും തോമസ് കെ. തോമസിന്‍റെ ആവശ്യത്തെ പിന്തുണച്ചതോടെ മന്ത്രിമാറ്റ ചർച്ചകൾ കൂടുതൽ സജീവമാവുകയായിരുന്നു.

തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി

എഡിജിപിയെ മാറ്റിയേ തീരൂ, നിലപാട് കടുപ്പിച്ച് സിപിഐ; പ്രതിസന്ധിയിൽ എൽഡിഎഫ്

ഫിറ്റ്നസ് അവസാനിക്കാനിരിക്കുന്ന 1,117 ബസുകളുടെ കാലാവധി നീട്ടി സർക്കാർ

അൻവറിനെതിരേ പ്രകോപന മുദ്രാവാക്യം; പ്രവർത്തകർക്കെതിരേ കേസ്

ഇലക്റ്ററൽ ബോണ്ട്: നിർമല സീതാരാമനെതിരേ കർണാടകയിൽ കേസ്