തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം സംബന്ധിച്ച് ജനങ്ങൾക്ക് പരാതിപ്പെടാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ജനുവരി 6നാണ് ഇത് നിലവിൽ വന്നതെന്നും ഈ വർഷം തന്നെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും ആന്റിബയോട്ടിക്ക് സ്മാർട്ട് ഹോസ്പിറ്റലുകളാകുമെന്നും മന്ത്രി പറഞ്ഞു. ഇ. ചന്ദ്രശേഖരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ 2050 ഓടെ ലോകത്ത് ഒരുകോടി ആൾക്കാരെങ്കിലും മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ. അതിനാൽ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിന് സംസ്ഥാനത്ത് ബോധവത്കരണത്തോടൊപ്പം അറിവും തെളിവും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് 165 ചില്ലറ വിൽപ്പനശാലകളിൽ പരിശോധന നടത്തുകയും 91 എണ്ണത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. 5 കടകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
11 ജില്ലകളിൽ എഎംആർ ലാബ് ആരംഭിച്ചു. ഇവിടെ നിന്ന് കൾച്ചർ ചെയ്ത ഫലം ലഭിക്കും. ആശുപത്രികളിൽ അണുബാധ നിയന്ത്രിക്കാനുള്ള ശക്തമായ സംവിധാനവും ഏർപ്പെടുത്തിവരികയാണെന്ന് മന്ത്രി.