തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം മധ്യഘട്ടത്തിലാണ്. മൂന്നാം ഘട്ട അലോട്മെന്റിനു ശേഷമേ ചിത്രം വ്യക്തമാവൂ.
നിലവിൽ രണ്ടു ഘട്ടങ്ങളിൽ ആയി 2,22,377 പേർ പ്രവേശനം നേടി. മൂന്നാം അലോട്മെന്റിൽ 84,794 സീറ്റുകളിൽ കൂടി പ്രവേശനമുണ്ടാകും. സ്പോർട്സ് ക്വാട്ടയിൽ 3,841 സീറ്റുകളുണ്ട്. അങ്ങനെ 3,11,012 പേർ പ്രവേശനം നേടുമെന്ന് കരുതുന്നു. കൂടാതെ കമ്മ്യൂണിറ്റി ക്വാട്ടയിൽ 23,914 സീറ്റുകളും മാനേജ്മെന്റ് ക്വാട്ടയിൽ 37,995 സീറ്റുകളുമുണ്ട്. അൺ എയ്ഡഡ് ക്വാട്ടയിൽ 54,585 സീറ്റുകളാണുള്ളത്. മൊത്തം 4,27,506 സീറ്റുകൾ നിലവിലുണ്ട്. ഈ വർഷം എസ് എസ്എൽസി പാസായവർ 4,17,944 ആണെന്നു മന്ത്രി പറഞ്ഞു.
ഇത്തവണ ഉപരി പഠനത്തിനു യോഗ്യത നേടിയവർ മുഴുവനും പ്രവേശനം നേടിയാലും ഹയർസെക്കൻഡറിയിൽ മാത്രം സീറ്റുകൾ അധികമുണ്ടാകും. ഇത് കൂടാതെയാണ് വൊക്കേഷണൽ ഹയർസെക്കൻഡറി, പോളിടെക്നിക്, ഐടിഐ സീറ്റുകളുള്ളത്. 1,04,449 സീറ്റുകളാണ് ഈ സ്ട്രീമുകളിലായി ഉള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ലയിൽ 81,022 അപേക്ഷകരാണുള്ളത്. ഇതിൽ 7008 പേർ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. മലപ്പുറം ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 56,500 സീറ്റുകളുണ്ട്. അൺഎയ്ഡഡ് സ്കൂളുകളിൽ 11,286 സീറ്റുകളും. അതായതു മലപ്പുറം ജില്ലയിൽ ഹയർ സെക്കൻഡറിക്കായി മാത്രം 67,786 സീറ്റുകളുണ്ട്. വെക്കേഷണൽ ഹയർ സെക്കൻഡറിയിൽ 2,820 സീറ്റുകളുണ്ട്. കൂടാതെ പോളിടെക്നിക്, ഐടിഐ എന്നിവിടങ്ങളിൽ 6364 സീറ്റുകൾ ഉണ്ട് . ഇതെല്ലാം അടക്കം 76,970 സീറ്റുകൾ മലപ്പുറം ജില്ലയിലുണ്ട്. ഐടിസിയുടെ കണക്ക് ഇതിൽ വരുന്നില്ല.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യാതൊരു ആശങ്കയും വേണ്ട. ഏതെങ്കിലും തരത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിൽ അതും പരിഹരിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ഇതിന്റെ ഭാഗമായാണ് 14 ബാച്ചുകൾ മലപ്പുറത്തേയ്ക്ക് ട്രാൻസ്ഫർ ചെയ്തത്. മൂന്നാം അലോട്മെന്റിനു ശേഷം താലൂക്ക്തല, പഞ്ചായത്ത്തല പരിശോധനകൾ ഉണ്ടാകുമെന്നും പ്രശ്നങ്ങളുള്ള മേഖലകൾ ഉണ്ടെങ്കിൽ താത്കാലിക അധിക ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.