കൊച്ചി: സംഘപരിവാറുമായുള്ള സിപിഎമ്മിന്‍റെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണെന്നും അതിന് തെളിവുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പത്മജയെ ബിജെപിയിൽ ചേർക്കാനുള്ള ഇടനിലക്കാരനായി ബെഹ്റ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സതീശൻ ആരോപിച്ചു.
'വെറുതെ തൂണും ചാരിനിൽക്കുന്ന വ്യക്തിയെക്കുറിച്ച് ഞങ്ങൾ ആക്ഷേപം പറയാറില്ല. ബഹ്റയുടെ പങ്കിനെക്കുറിച്ച് കൃത്യമായ തെളിവുണ്ട്. ഇതെല്ലാം പിണറായി വിജയന്‍റെ അറിവോടു കൂടിയാണ് നടപ്പിലാക്കിയത്'- സതീശൻ പറഞ്ഞു.
പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ് സിപിഎം എംഎൽഎയായിരുന്ന അൽഫോൻസ് കണ്ണന്താനം ബിജെപിയിൽ ചേർന്നത്. അന്ന് സിപിഎം നാണംകെട്ട പാർട്ടിയായിരുന്നോ? ആർഎസ്എസ് വോട്ടുകൊണ്ട് ജയിച്ച ആളാണ് പിണറായി വിജയനെന്നും സതീശൻ വിമർശിച്ചു.