കൊച്ചി: സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുകയാണ്. അവശ്യസാധനങ്ങളുടെ ഈ വില വർധന സാധാരണക്കാരെ ഭീകരമായാണ് ബാധിച്ചിരിക്കുന്നത്. തമിഴ്നാട് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് വർധിച്ചതാണ് കേരളത്തിൽ വിലക്കയറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതും വിലവർധനവിന് കാരണമായി.
വെളുത്തുള്ളി വില 300 ൽ എത്തി. മുരിങ്ങക്കായ്ക്ക് 200 ഉം ബീൻസിന് 120 രൂപയും തക്കാളിക്ക് 100 രൂപയുമാണ് ഇന്ന് കൊച്ചിയിലെ വില. ഓണത്തിനു മുൻപ് പച്ചക്കറി വിലയിൽ ഇടിവുണ്ടായില്ലെങ്കിൽ വലിയ പ്രതിസന്ധിയാവും മലയാളികൾ നേരിടേണ്ടി വരിക.
പച്ചക്കറിക്ക് മാത്രമല്ല, മത്സ്യത്തിനും തീപിടിച്ച വിലയാണ്. കടലിൽ ട്രോളിങ് നിരോധനം ഉള്ളതും മത്സ്യത്തിന്‍റെ ലഭ്യത കുറവുമാണ് വില വർധനയ്ക്ക് കാരണം. മത്തിക്ക് കിലോയ്ക്ക് 300 രൂപയോടടുത്താണു മാർക്കറ്റുകളിലെ വില. ഉണക്ക മീനിനും പലചരക്ക് സാധനങ്ങൾക്കുമടക്കം വില ഉയർന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.