കൊച്ചി: ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രം ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി. തൃശൂരിൽ നാരീശക്തി സമ്മേളനത്തിനെത്തിയ മോദിയ നേരിട്ടു കണ്ടാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനും പ്രമുഖ ചലച്ചിത്ര സംവിധായകനുമായ വിജി തമ്പിയുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്.
ലോകത്തെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നായ ശബരിമല ശാസ്താക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ജനുവരി വരെ മണ്ഡല കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്നേമുക്കാല്‍ കോടിയോളം ഭക്തരാണ് വ്രതമെടുത്ത് ദര്‍ശനത്തിനെത്തുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം അപ്പാടെ താളംതെറ്റിയിരിക്കുകയാണ്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം പോലും ഉറപ്പാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും നിവേദനത്തില്‍ പറയുന്നു.
ക്ഷേത്രസംരക്ഷണവും ഭക്തരുടെ സുരക്ഷയും കണക്കിലെടുത്ത് ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കി ഉയര്‍ത്തണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത്. ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി വിജി തമ്പി പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി എന്നിവരും പ്രധാനമന്ത്രിയെ തൃശൂരിൽ സന്ദർശിച്ചിരുന്നു.