കൊച്ചി: കാട്ടാക്കട ക്രിസ്ത്യൻ കോളെജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടക്കേസിൽ തനിക്ക് പങ്കില്ലെന്ന് എസ്എഫ്ഐ നേതാവായിരുന്ന വിശാഖ്. എന്നാൽ, തന്നെ വിശാഖ് പറ്റിച്ചതാണെന്ന് പ്രിൻസിപ്പൽ ഷൈജുവും പറഞ്ഞു. കേസിൽ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോഴായിരുന്നു ഇരുവരും തങ്ങളുടെ വാദം പറഞ്ഞത്.
അനഘ പിന്മാറിയപ്പോൾ തന്റെ പേര് നിർദേശിക്കുക മാത്രമാണ് ചെയ്തതെന്ന് വിശാഖ് പറഞ്ഞു. താൻ മനപ്പൂർവമോ അല്ലാതെയോ വ്യാജരേഖ ചമച്ചിട്ടില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. യുയുസിയായി തെരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ നേതാവ് അനഘ രാജിവച്ച കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. അത് സാധൂകരിക്കുന്ന രേഖകളുണ്ട്. അനഘയ്ക്കു പകരമായി വിശാഖിന്റെ പേര് ഉൾപ്പെടുത്തി അയച്ചു. അതിനു പിന്നാലെ വിവാദം ഉണ്ടായ ഘട്ടത്തിൽ വിശാഖിന്റെ പേര് നീക്കം ചെയ്യാൻ സർവകലാശാലയോട് ഇ- മെയിൽ വഴി ആവശ്യപ്പെട്ടിരുന്നു- അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ എന്ന നിലയിൽ ഷൈജുവിന് എത്ര വർഷത്തെ പരിചയമുണ്ടെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു. 20 വർഷം പ്രൊഫസറായിരുന്നുവെന്നും പ്രിൻസിപ്പലാകാനുള്ള യോഗ്യതയുണ്ടെന്നും ഷൈജുവിന്റെ അഭിഭാഷകൻ മറുപടി നൽകി.
ഒരു തെരഞ്ഞെടുപ്പ് നടന്ന് വിജയിക്കുന്ന ആൾ രാജിവച്ചാൽ പകരക്കാരനെ കണ്ടെത്താൻ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നും, മറ്റൊരാളുടെ പേര് നിർദേശിക്കുകയല്ല ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
തനിക്കു ദുരുദ്ദേശമൊന്നും ഉണ്ടായിരുല്ലെന്ന് ചൂണ്ടിക്കാട്ടിയ ഷൈജു, അറിവില്ലായ്മ കൊണ്ടാണ് ഇത്തരമൊന്ന് സംഭവിച്ചതെന്നും കോടതിയോട് പറഞ്ഞു.