തൃശൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞടുപ്പിൽ വ്യാജ രേഖകൾ ഉപയോഗിച്ച സംഭവത്തിൽ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ഈ രീതി തെറ്റാണെന്ന് ഒറ്റകെട്ടിയി പറയണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം തെറ്റു തിരുത്താൻ തയാറാവണമെന്നും മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്നും വി.എം. സുധീരൻ കൂട്ടിച്ചേർത്തു.
അതേസമയം, വ്യാജ രേഖ കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പൊലീസിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. എന്ത് ചോദ്യം ചോദിച്ചാലും പറയാൻ താൻ തയാറാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ആശങ്കയില്ലെന്നും ഈ സർക്കാർ എന്തു ചെയ്യുമെന്നറിയില്ല. അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ടല്ലോ. അന്വേഷണത്തിന്‍റെ ഭാഗമായി സഹകരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.