എം.ബി. സന്തോഷ്
തിരുവനന്തപുരം: നിർമലിനൊപ്പം വിങ്ങുന്ന മനസ് പുറത്തു കാട്ടാതെ എന്നും അമ്മയുണ്ടായിരുന്നു. വിറയലുള്ള സെറിബ്രൽ പാൽസിയും നേരിയ തോതിലുള്ള ഓട്ടിസവുമായിരുന്നു അവന്റെ അവസ്ഥ. അതുകൊണ്ടു തന്നെ നടക്കുമ്പോൾ വീഴും. അതിനാൽ വീഴാതെ പിടിച്ചു നടത്തിക്കുകയാണ് അമ്മയുടെ ദൗത്യം.
നേരെ നിവർന്ന് നിൽക്കാനാവില്ല. സമതുലനാവസ്ഥയില്ലാത്തതായിരുന്നു കാരണം. ശരീരത്തിന്റെ ഏകോപനത്തിന് സാധിക്കാത്തതും പ്രശ്നമായി. എന്നിട്ടും സ്കൂളിൽ സദാസമയം ആ അമ്മ മകനെയും കൊണ്ടുനടന്നു.
ഇടയ്ക്ക് രണ്ട് ക്രച്ചസിലായിരുന്നു നടപ്പ്. അപ്പോഴും അമ്മയുടെ പിന്തുണ വേണ്ടിവന്നു. ഈ അവസ്ഥയുള്ളവർക്ക് ഫിസിയോ തെറാപ്പിയും വ്യായാമങ്ങളും കൂടിയേ തീരൂ. പക്ഷെ, ഇവരെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം വേദനാജനകമാണ്. അതുകൊണ്ടുതന്നെ ഇതിൽനിന്ന് ഒഴിവാകാനായിരിക്കും ഇവരുടെ ശ്രമം.
അവിടെയാണ് ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) പുനർജീവ ടെക്നോളജീസ് സോലൂഷൻസ് സ്റ്റാർട്ടപ്പും ഇടപെട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അഥവാ നിർമിത ബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താമെന്നായിരുന്നു ആലോചന. ഗെയിമിന്റെ രൂപത്തിൽ ഇവരെക്കൊണ്ട് അവരറിയാതെ വ്യായാമം ചെയ്യിക്കുകയാണ് ഉചിതമെന്ന് മനസിലായി. അതിനായി ഇവരുടെ ചലനങ്ങൾ മുഴുവൻ ക്യാമറകളിലൂടെ ഒപ്പിയെടുത്തു. എന്നിട്ട് ഏത് ഭാഗങ്ങളിലാണ് വൈകല്യം എന്ന് കണ്ടെത്തി പുതിയൊരു "അവതാറി'നെ അവതരിപ്പിച്ച് അവരറിയാതെ അവാസ്തവ ലോകത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അതിലവർ സ്വമേധയാ താത്പര്യം പ്രകടിപ്പിച്ച് അവർക്കാവശ്യമായ വ്യായാമം ചെയ്തപ്പോൾ അതിന്റെ നേട്ടം അമ്പരപ്പിക്കുന്നതായിരുന്നു.
"എഐ' ഇങ്ങനെ പ്രയോജനപ്പെടുത്തിയതോടെ നിർമലിന്റെ 2 ക്രച്ചസ് ഒന്നാക്കി. പിന്നെ, ക്രച്ചസ് ഒഴിവാക്കി നടക്കാൻ തുടങ്ങി. ഇപ്പോൾ, അമ്മയുടെ പിന്തുണയില്ലെങ്കിലും ആ 24കാരന് സഞ്ചരിക്കാം. നിർമൽ ഇൻക്ലുസിസ് ഓർഗിന്റെ ഡിജിറ്റൽ പരിശീലനത്തിന് വിധേയനായി. ഇന്ന്, സംസ്ഥാന സർക്കാരിന്റെ കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തിന്റെ ഡാറ്റാ കലക്ഷന് പ്രൊജക്റ്റിൽ ജോലി ചെയ്യാവുന്ന സ്ഥിതിയിലേക്കെത്തി.
സംസ്ഥാനത്തൊട്ടാകെ 4,000ത്തിലേറെ ഓട്ടിസം ഉളളവർക്ക് "എഐ' ഉപയോഗിച്ച് ഈ സംവിധാനത്തിലൂടെ പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണെന്ന് ടിസിഎസ് സോഷ്യൽ ഇന്നൊവേറ്ററും ഇൻക്ലുസിസ് ഓർഗ് ഫൗണ്ടേഷൻ ചീഫ് ഡിജിറ്റൽ അഡ്വൈസറുമായ റോബിൻ ടോമി പറഞ്ഞു. ഇന്ന് ലോക ഓട്ടിസം ദിനം ആചരിക്കുമ്പോൾ പുതിയ പ്രതീക്ഷയാവുകയാണിത്.