നിർദിഷ്ട അങ്കമാലി - കുണ്ടന്നൂർ ബൈപാസ് 
Local

അങ്കമാലി - കുണ്ടന്നൂര്‍ ബൈപാസ്: പന്ത് സംസ്ഥാന സർക്കാരിന്‍റെ കോർട്ടിൽ

കൊച്ചി: ദേശീയ പാത 66-ല്‍ എറണാകുളം ബൈപാസ് (അങ്കമാലി മുതൽ കുണ്ടന്നൂര്‍ വരെ) പദ്ധതിയിൽ, ഭൂമി ഏറ്റെടുക്കൽ ചെലവ് കൂടി കേന്ദ്രം വഹിക്കണമെങ്കിൽ, സംസ്ഥാനത്തിന് ലഭിക്കുന്ന ചരക്ക് സേവന നികുതിയും റോയൽറ്റിയും ഒഴിവാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം ഹൈബി ഈഡൻ എംപിയെ അറിയിച്ചത്.

കൊച്ചി സന്ദർശന വേളയിലുൾപ്പെടെ ദീർഘകാലമായി ഹൈബി ഈഡൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു വരുന്നതാണ് അങ്കമാലി - കുണ്ടന്നൂര്‍ ബൈപാസ്. ഇതിന്‍റെ ഭൂമി ഏറ്റെടുക്കൽ ചെലവുകൾ കേന്ദ്രം നേരിട്ട് വഹിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേരള സർക്കാരിന് ഇക്കാര്യത്തിലുള്ള ചെലവ് വഹിക്കുന്നതിനായുള്ള പ്രയാസം കണക്കിലെടുത്തായിരുന്നു ഈ അഭ്യർഥന.

ഇതിനെ തുടർന്ന് പ്രധാനമന്ത്രി ഇക്കാര്യം പരിശോധനാ വിധേയമാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെടുകയുണ്ടായി. തുടർന്നാണ് ഇപ്പോൾ ഹൈബി ഈഡൻ എം പിക്കു കേരളാ സർക്കാരിന്‍റെ മൗനം ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള മറുപടി നൽകിയിരിക്കുന്നത്.

അങ്കമാലി മുതൽ കുണ്ടന്നൂര്‍ വരെ പുതിയ ബൈപാസ് നിർമിക്കുന്നത് സംബന്ധിച്ച്, കേരള മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധികൾ എന്നിവരുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അധികൃതർ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലും ബൈപാസ് നിർമാണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തിന് ലഭിക്കുന്ന ചരക്ക് സേവന നികുതിയും റോയൽറ്റിയും ഒഴിവാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാനം ഈ വ്യവസ്ഥ അംഗീകരിച്ചില്ല. പിന്നീട് ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ കേരളം സ്വീകരിക്കേണ്ട നടപടികളുണ്ടായില്ല, കേന്ദ്രത്തിനു അനുകൂല മറുപടിയോ, മറ്റു വിശദീകരണമോ നൽകിയതുമില്ല.

ചരക്ക് സേവന നികുതിയും റോയൽറ്റിയും ഒഴിവാക്കി കൊടുക്കുന്നത് സംബന്ധിച്ച്, നിലവിലും, കേരള സർക്കാരിന്‍റെ തീരുമാനം വൈകുന്നതിനാൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കേണ്ടുന്ന ബൈപാസ് നിർമാണത്തിനു വേണ്ടി വരുന്ന പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ്. അങ്കമാലി - കുണ്ടന്നൂർ ബൈപാസ് യാഥാർഥ്യമായാൽ മാത്രമേ ഏറെ തിരക്കേറിയ ദേശീയപാത 66-ലെ ഇടപ്പള്ളി-അരൂർ ഭാഗത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെയെങ്കിലും പരിഹാരമാകുകയുള്ളൂ.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം