കൊച്ചി: കൊച്ചി മെട്രൊ എസ്എന്‍ ജംക്‌ഷന്‍ മുതല്‍ തൃപ്പൂണിത്തുറ റെയ്ൽവേ സ്റ്റേഷൻ വരെയുള്ള പരീക്ഷണ ഓട്ടം ആരംഭിച്ചു. കൊച്ചി മെട്രൊയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ റെയ്ൽവേ സ്റ്റേഷൻ. ആലുവയില്‍ നിന്ന് തുടങ്ങി 24 സ്റ്റേഷനുകള്‍ പിന്നിട്ട് 25 അഞ്ചാമത്തേതും ഒന്നാംഘട്ടത്തിലെ ഒടുവിലത്തേതുമായ മെട്രൊ സ്റ്റേഷനാണ് തൃപ്പൂണിത്തുറയില്‍ ഒരുങ്ങുന്നത്. എസ്.എന്‍. ജംക്‌ഷനില്‍ നിന്ന് തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെയുള്ള ദൂരം പാളങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. സിഗ്നലിങ്, ടെലികോം, ട്രാക്ഷന്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.
തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നടന്നുപോകാനുള്ള അകലത്തിലാണ് മെട്രൊ സ്റ്റേഷനുള്ളത്. ഇത് കൊച്ചി മെട്രൊയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കും. തൃപ്പുണിത്തുറയിലേക്കുള്ള സ്ഥിരം സര്‍വീസ് ആരംഭിക്കുന്നതോടെ നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് കണക്കാക്കുന്നത്.
റെയ്‌ല്‍വേയുടെ സ്ഥലംകൂടി ലഭ്യമായതോടെയാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍റെ നിര്‍മാണം വേഗത്തിലായത്. ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രൊയില്‍ ആദ്യം ഉപയോഗിച്ചത് എസ്.എന്‍ ജംക്‌ഷന്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍വരെയുള്ള 60 മീറ്റര്‍ മേഖലയിലാണ്. തൃപ്പുണിത്തുറ വരെ 28.12 കിലോമീറ്ററാണ് കൊച്ചി നഗരം ചുറ്റി മെട്രൊ ഓടുക.