കോട്ടയം: കോട്ടയം നഗരമധ്യത്തിൽ നിർമാണം ആരംഭിച്ച് പാതിവഴിയിൽ മുടങ്ങിയ ആകാശപ്പാത പദ്ധതിയുടെ ബലപരിശോധന ആരംഭിച്ചു. ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ഐഐടി, ചെന്നൈ എസ്.സിആർസി, കിറ്റ്കോ, കേരള റോഡ് സേഫ്റ്റി അഥോറിറ്റി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി സമയം പരിശോധന നടത്തുന്നത്.
ചെന്നൈ എസ്.സിആർസി പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ. സുനിതയുടെ നേതൃത്വത്തിൽ പാലക്കാട് ഐഐടി ഉദ്യോഗസ്ഥൻ ഗോകുൽനാഥ്, പിഡബ്ല്യുഡി എക്സി. എഞ്ചിനിയർ ജോസ് രാജൻ, ആർടിഒ കെ. ഹരികൃഷ്ണൻ തുടങ്ങിയവരാണ് ബലപരീക്ഷണ സംഘത്തിലുള്ളത്. പ്രത്യേക മെഷീൻ ഉപയോഗിച്ച് പൈപ്പുകളുടെ തുരുമ്പ്, ഘനം അടക്കമുള്ളവയാണ് പരിശോധിക്കുന്നത്. ക്രയിൻ ഉപയോഗിച്ച് മുകളിലെത്തിയാണ് പരിശോധന. രാത്രി 10 മുതൽ പുലർച്ചെ 6വരെയാണ് പരിശോധന.
ഗതാഗതക്കുരുക്കിന് ഇടവരുത്താതെ രാത്രി സമയത്ത് നിലവിലെ നിർമാണങ്ങളുടെ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം. ഈ റിപ്പോർട്ട് അനുസരിച്ചാകും ആകാശപാത പദ്ധതി തുടരണോ, അതോ പൊളിച്ച് നീക്കണോ എന്ന് കോടതി നിർദേശിക്കുന്നത്. പൊലീസിന്‍റെ സഹായത്തോടെ ഈ ഭാഗത്ത് പരിശോധനാ സമയങ്ങളിൽ പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 22വരെ ഈ ഭാഗത്തുകൂടിയുള്ള രാത്രി ഗതാഗതം നിരോധിച്ചിട്ടുണ്ട്.
22 വരെ രാത്രി 10 മുതൽ പുലർച്ചെ 6 വരെ കോട്ടയത്തെ ഗതാഗത നിയന്ത്രണം ഇപ്രകാരം:
തിരുവനന്തപുരം ഭാഗത്തു നിന്ന് ഏറ്റുമാനൂരിലേക്കുള്ള ഭാര വാഹനങ്ങൾ നാട്ടകം സിമൻ്റ് കവലയിൽ നിന്ന് തിരിഞ്ഞ് പാറേച്ചാൽ ബൈപാസ് വഴി തിരുവാതുക്കൽ, കുരിശുപള്ളി, അറത്തൂട്ടി, ചാലുകുന്ന് വഴി പോകണം.
കെ.കെ. റോഡിലൂടെ ഏറ്റുമാനൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കലക്ട്രേറ്റ് ജങ് ഷനിൽ നിന്ന് തിരിഞ്ഞ് ശാസ്ത്രി റോഡ് വഴി, ടി.എം.എസ് ജംങ്ഷനിലെത്തി സിയേഴ്സ് ജങ് ഷൻ വഴി പോകാം.
ഏറ്റുമാനൂർ ഭാഗത്തു നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ നാഗമ്പടം സിയേഴ്സ് ജങ് ഷനിൽ നിന്ന് തിരിഞ്ഞ് ടി.എം.എസ് ജങ്ഷനിലെത്തി ഗുഡ് വിൽ വഴിയും പോകണം.