കളമശേരി: വട്ടേക്കുന്നത്ത് കഴിഞ്ഞ ദിവസം ഫർണസ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് നാശനഷ്ടമുണ്ടായ വീടുകൾ മന്ത്രി പി രാജീവ് സന്ദർശിച്ചു. കമ്പനിക്കകത്തുണ്ടായ സ്ഫോടനത്തിൽ നിരവധി വീടുകൾക്ക് വിള്ളൽ വീണിരുന്നു. പ്രദേശത്തെ പൊതുപ്രവർത്തകരും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായി.
പ്രദേശവാസികൾക്ക് സംഭവത്തിൽ വലിയ ഉൽക്കണ്ഠയുണ്ടെന്നും അത് പരിഹരിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. സംഭവമറിഞ്ഞ ഉടനെ ജില്ല കലക്ടറുമായി ബന്ധപ്പെട്ടിരുന്നു. കലക്ടർ നിർദ്ദേശിച്ചതനുസരിച്ച് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി വീടുകളുടെ കണക്കെടുത്തു. എന്നാൽ കെട്ടിടങ്ങൾക്കുണ്ടായ നഷ്ടത്തിൻ്റെ കൃത്യമായ കണക്കെടുക്കാൻ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടേണ്ടി വരും. നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വകുപ്പുതലത്തിൽ എന്തൊക്കെ ചെയ്യാനാകുമെന്ന് പരിശോധിക്കും. ഇൻഷുറൻസ് പരിരക്ഷ പോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് വീടുകൾ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. സിപിഐ എം കളമശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി ടി രതീഷ്, വാർഡ് കൗൺസിലർ സലിം പതുവന, എ കെ ഷമീർ, കെ എ ഹാരിസ്, കെ ബി നാസർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.