പറവൂര്‍: അയല്‍വാസിയായ സ്ത്രീയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ എസ്എഫ്ഐ പറവൂര്‍ ഏരിയ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഇയാളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാനും നീക്കമുണ്ട്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം, ഡിവൈഎഫ്ഐ പറവൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗം, ടൗണ്‍പ്രസിഡന്‍റ് എന്നീ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യാനും തീരുമാനമായി.ഏരിയാ കമ്മറ്റിയുടെ സോഷ്യല്‍ മീഡിയയുടെ ചുമതലക്കാരനായിരുന്ന നേതാവിന്‍റെ ഭാഗത്ത് നിന്നുണ്ടായ അനാശാസ്യ നടപടിയെ തുടര്‍ന്ന് സിപിഐ എം പറവൂര്‍ ഏരിയ നേതൃത്വം പ്രതിസന്ധിയിലായി.
ഔദ്യോഗിക പക്ഷത്തിന്‍റെ വിശ്വസ്തനായിരുന്ന എസ്എഫ്ഐ നേതാവിന്‍റെ പ്രവൃത്തി പാര്‍ട്ടിഏരിയ നേതൃത്വത്തെ വിഷമ സന്ധിയിലാക്കി. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് മറ്റൊരു ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവിനെതിരെ ശല്യം ആരോപിച്ച് ഒരുപെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതി ഏരിയാ നേതൃത്വം ഒരുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്എഫ്ഐ നേതാവിനെതിരായും പ്രശ്നങ്ങള്‍ ഉയര്‍ന്നത്.
മൂന്നാഴ്ച മുമ്പാണ് വീടിന് സമീപം താമസിക്കുന്ന യുവതിക്കു നേരെ എസ് എഫ് ഐ നേതാവിന്‍റെ പരാക്രമം ഉണ്ടായത്. ഇവര്‍ കുളിക്കാന്‍ ബാത്ത് റൂമില്‍ കയറിയപ്പോള്‍ ഇയാള്‍ ഇവരുടെ വീടിന്‍റെ മുകള്‍ഭാഗത്ത് കയറി കുളിമുറിയുടെ വെന്‍റിലേഷനിലൂടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഏരിയ കമ്മിറ്റിയുടെ പണം കൊടുത്ത് വാങ്ങിയ മൊബൈല്‍ ഫോണിലാണ് ഇയാള്‍ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഏരിയാ സെക്രട്ടറിയുടെ പേരിലുള്ള സിം ആണ് ഫോണിലുള്ളത്. ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മനസിലാക്കിയ യുവതി പ്രശ്നമുണ്ടാക്കുകയും നേതാവിനെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് നേതാവിന്‍റെ കൈവശമുണ്ടായ പാര്‍ട്ടിയുടെ ഫോണ്‍ സ്ത്രീ ബലമായി പിടിച്ചു വാങ്ങി.
ഏരിയാ നേതാക്കള്‍ പലവട്ടം ചര്‍ച്ച നടത്തി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ തിരിച്ചുനല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു യുവതി.
മൂന്ന് മാസങ്ങള്‍ക്കു മുമ്പ് സോഷ്യല്‍ മീഡിയയുടെ ചുമതലയില്‍ നിന്ന് എസ്എഫ്ഐ നേതാവിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ തിരിച്ചു വാങ്ങാന്‍ ഏരിയ നേതൃത്വം ശ്രദ്ധിക്കാതിരുന്നതാണ് പാര്‍ട്ടിക്ക് ഉണ്ടായ നാണക്കേടിന് കാരണമായത്. ഇതിനിടെ ഏരിയാ സെക്രട്ടറിയും മറ്റൊരു നേതാവും കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടില്‍ ചര്‍ച്ചക്ക് ചെന്നെങ്കിലും, കോണ്‍ഗ്രസ് നേതാവായ വാര്‍ഡ് കൗണ്‍സിലറെ യുവതിയുടെ വീട്ടില്‍ കണ്ടതിനെ തുടര്‍ന്ന് സെക്രട്ടറി ക്ഷുഭിതനായി ഇറങ്ങിപ്പോയി. യുവതിയുടെ വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് കൗണ്‍സിലര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
തെറ്റു ചെയ്ത നേതാവിനെ കൊണ്ട് മാപ്പ് എഴുതി നല്‍കണമെന്ന യുവതി നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ ആരോപണ വിധേയനായ യുവാവിനെ വിളിച്ചു വരുത്തി മാപ്പ് എഴുതി വാങ്ങി യുവതിക്ക് നല്‍കി. ഇതില്‍ ഏരിയ കമ്മിറ്റി അംഗം സാക്ഷിയായി ഒപ്പിട്ടു നല്‍കുകയും ചെയ്തു. എല്ലാവരുടേയും മുന്നില്‍ വച്ച് പാര്‍ട്ടിയുടെ മൊബൈല്‍ ഫോണ്‍ യുവതി നശിപ്പിക്കുകയും കത്തിച്ചു കളയുകയും ചെയ്തു. ഫോണ്‍ നഷ്ടമായതോടെ പാര്‍ട്ടി നേതാക്കള്‍ പ്രതിസന്ധിയിലായി.
അനാശാസ്യ പ്രവണതകളും, സ്ത്രീ വിഷയങ്ങളും നിരവധി ഉയര്‍ന്ന് വന്നിട്ടും കൃത്യ സമയത്ത് നടപടി സ്വീകരിക്കാതെ ഒതുക്കാന്‍ ശ്രമിക്കുന്ന ഏരിയാ നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സംഭവം മtടി വയ്ക്കാന്‍ ശ്രമിച്ച പാര്‍ട്ടി ഏരിയ നേതൃത്വത്തിന്‍റെ പിടിവാശിയാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്നാണ് യുവതിയുടെ ബന്ധുക്കളുടെ വാദം.