മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തിൽ സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ മുംബൈ പൊലീസ് 36,000 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. അധിക ചുമതലയെന്ന നിലയിൽ, 6,200 ഹോം ഗാർഡ് പൊലീസുകാർക്കൊപ്പം 170 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്), സ്‌പെഷ്യൽ ആംഡ് പൊലീസ് (എസ്എപി) എന്നിവയിൽ നിന്നുള്ള 36 ഉദ്യോഗസ്ഥരെ സെൻസിറ്റീവ് സോണുകളിൽ വിന്യസിക്കും.
വിന്യസിച്ചിരിക്കുന്ന എല്ലാ പൊലീസുകാർക്കും പ്രത്യേക പരിശീലനം നൽകിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാന നിലയ്ക്ക് ഭീഷണിയായേക്കാവുന്ന ക്രിമിനൽ ചരിത്രമുള്ള 8,088-ലധികം വ്യക്തികളെ നഗരത്തിൽ തടങ്കലിൽ വെച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
നഗരത്തിലെ ആറ് ലോക്‌സഭാ മണ്ഡലങ്ങളിലും പോളിംഗ് സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ ആളുകൾ ഒത്തുകൂടുന്നത് നിയന്ത്രിക്കാൻ സെക്ഷൻ 144 ഏർപ്പെടുത്തും. സ്ഥാനാർഥികളോ സ്ഥാനാർഥികളുടെ അംഗീകൃത ഏജന്‍റുമാരോ, പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന പൊതുപ്രവർത്തകർ എന്നിവരെ മാത്രമേ പോളിംഗ് സ്റ്റേഷന്‍റെ പരിസരത്ത് അനുവദിക്കൂ.
മുംബൈ പൊലീസ് കമ്മീഷണർ വിവേക് ഫൻസാൽക്കറും മുംബൈ നിവാസികളോട് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു. “ഈ തിങ്കളാഴ്ച്ച മുംബൈയിലെ എല്ലാ വോട്ടർമാരോടും തങ്ങളുടെ വിലയേറിയ വോട്ട് രേഖപ്പെടുത്താൻ ഞാൻ അഭ്യർഥിക്കുന്നു. വോട്ട് നിങ്ങളുടെ അവകാശമാണ്, അത് ഉപയോഗിക്കുക,” ഫൻസാൽക്കർ പറഞ്ഞു.