മുംബൈ: ശമ്പള വർധനയും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് തുടരുന്ന ബെസ്റ്റ് ബസുകളുടെ പണിമുടക്ക് അഞ്ചാം ദിവസവും തുടരുന്നു. ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) വാടകയ്‌ക്കെടുത്ത വെറ്റ് ലീസ് ബസ് ഓപ്പറേറ്റർമാരുടെ ഡ്രൈവർമാരുടെ പണിമുടക്കാണ് തുടരുന്നത്.
ഞായറാഴ്ചയും 704 വെറ്റ്-ലീസ് ബസുകൾ നിരത്തിലിറങ്ങിയില്ല, ബെസ്റ്റിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, മൊത്തം 2178 ബസുകളാണ് ഞായറാഴ്ച്ച ഷെഡ്യൂൾ ചെയ്തത്.അതിൽ 1498 ബസുകൾ ആണ് സർവീസ് നടത്തിയത്.
അതേസമയം ബസുകൾ ഓടിക്കാൻ കൂടുതൽ ഡ്രൈവർമാരെ ഏർപ്പാടാക്കാൻ വെറ്റ് ലീസ് കരാറുകാർ ശ്രമിക്കുന്നതിനാൽ തിങ്കളാഴ്ച സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
യാത്രക്കാരുടെ അസൗകര്യം ലഘൂകരിക്കുന്നതിനായി, സർക്കാർ ഉടമസ്ഥതയിലുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (എംഎസ്ആർടിസി) ബസുകൾ ബെസ്റ്റ് ഉദ്യോഗസ്ഥർ ചിലയിടങ്ങളിൽ സർവീസ് നടത്തി. എന്നിരുന്നാലും, ബസുകൾ ലഭ്യമല്ലാത്തതിനാൽ ഞായറാഴ്ച നിരവധി ബെസ്റ്റ് ബസ് സ്റ്റോപ്പുകളിൽ നീണ്ട ക്യൂ ആണ് കാണപ്പെട്ടത്.