നവി മുംബൈ: നെരൂൾ നഗരത്തെ മഞ്ഞയുടുപ്പിച്ചുകൊണ്ട് ഇരുപതാം ഗുരുദേവഗിരി തീർഥാടന മഹോത്സവത്തിനു കൊടിയിറങ്ങി. തീർഥാടന ഘോഷയാത്രയിലും തുടർന്ന് നടന്ന പൊതു സമ്മേളനത്തിലും നിരവധി ഗുരുദേവ ഭക്തർ പങ്കെടുത്തു.
രാവിലെ 8.30 നു പൊതുദർശനത്തിനു വച്ച ഗുരുദേവ ദിവ്യദന്തം ദർശിക്കാനും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി ഭക്തർ എത്തിയിരുന്നു. രാവിലെ 10 നു നെരൂൾ ശിവാജി ചൗക്കിൽനിന്നും പുഷ്‌പാലംകൃത രഥത്തിൽ ഗുരുദേവന്‍റെ ഛായാ ചിത്രവും വഹിച്ചുകൊണ്ട് ആരംഭിച്ച തീർത്ഥാടന ഘോഷയാത്രയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ ആയിരക്കണക്കിന് ഗുരുദേവ ഭക്തർ അണിനിരന്നു.
ഘോഷയാത്ര ഉച്ചയോടെ ഗുരുദേവഗിരിയിൽ എത്തിച്ചേർന്നപ്പോൾ മഹാഗുരുപൂജ ആരംഭിച്ചു. പൂജയ്ക്കുശേഷം ആയിരങ്ങൾ പങ്കെടുത്ത സമൂഹ സദ്യ നടത്തി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, പ്രൊഫ. ബ്രൂസ് റസ്സൽ യു. എസ്. എ., വി. ജി. പ്രേം, ശിവദാസൻ മാധവൻ ചാന്നാർ, മിനി അനിരുദ്ധൻ, വി. കെ. മുഹമ്മദ്, എൻ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. ഓ. കെ. പ്രസാദ് സ്വാഗതവും എസ്. ചന്ദ്രബാബു നന്ദിയും പറഞ്ഞു.