മുംബൈ: രണ്ടു ദിവസമായി നിർത്താതെ പെയ്ത മഴയിൽ റായ്ഗഡ് ജില്ലയിലും പ്രളയ സമാനമായ സാഹചര്യം ആയിരുന്നു നിലനിന്നിരുന്നത്. തിങ്കളാഴ്‌ച വൈകീട്ടോടെ മഴയിൽ അൽപ്പം ശമനം ഉണ്ടായെങ്കിലും സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമായി വരുന്നതേയുള്ളൂ എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അതേസമയം തിങ്കളാഴ്‌ച നിർത്താതെ പെയ്ത മഴയിൽ റായ്ഗഡ് കോട്ടയിൽ പരിഭ്രാന്തരായ നൂറോളം വിനോദസഞ്ചാരികളുടെ വീഡിയോകൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തുടർന്ന് കളക്ടർ റായ്ഗഡ് കോട്ടയിൽ ജൂലൈ 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തരവിനെ തുടർന്ന് റായ്ഗഡ് പൊലീസ് കോട്ടയ്ക്ക് ചുറ്റും കാവൽ ഒരുക്കിയിട്ടുണ്ട്. പ്രദേശത്ത് ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് അപകടകരമായ പാതയിലൂടെ മലവെള്ളം കുത്തിയൊഴുകുകയായിരുന്നു. പിന്നീട് വെള്ളച്ചാട്ടമായി മാറിയത് കണ്ട് സഞ്ചാരികൾ പരിഭ്രാന്തിയിൽ ആകുന്നതും വീഡിയോയിൽ കാണാം. വീഡിയോ ചിത്രീകരിച്ച വിനോദസഞ്ചാരികളിലൊരാൾ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വൈറലായി. പിന്നീട് മഴ കുറഞ്ഞതിനെ തുടർന്ന് പൊലീസിന്റെ സഹായത്തോടെയാണ് പലരും താഴെ ഇറങ്ങിയത്. പൊലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം റായ്ഗഡ് കോട്ടയ്ക്ക് സമീപം 25 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.