താനെ: കൽവ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ (എൻഐസിയു) കഴിഞ്ഞ മാസം 21 നവജാത ശിശുക്കൾ മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 ഡിസംബറിൽ 24 മണിക്കൂറിനിടെ 18 രോഗികൾ മരിച്ചത് ഇതേ ആശുപത്രിയാണ്.
അന്നത്തെ സംഭവത്തിന് ശേഷം മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ 2023ൽ ആശുപത്രി സന്ദർശിക്കുകയും ആശുപത്രി നവീകരിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ആശുപത്രിയിലെ ഡീൻ ഡോ രാകേഷ് ബരോട്ട് 21 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. (ആറ് സെപ്റ്റിക്, 15 നോൺ-സെപ്റ്റിക്)
എന്നാൽ സ്വകാര്യ ആശുപത്രികളിൽ അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് നവജാതശിശുക്കളിൽ ഭൂരിഭാഗവും ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് ആശുപത്രി അധികൃതർ തരുന്ന വിശദീകരണം.
അതുകൊണ്ട് തന്നെ കണക്കുകൾ ഭയാനകമല്ലെന്ന് ഡോ രാകേഷ് പറഞ്ഞു. ജനിച്ചതിന് തൊട്ടുപിന്നാലെയുള്ള മിനിറ്റിൽ ചികിത്സ ലഭിക്കാത്തവരാണ് ബന്ധപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും എന്ന് പീഡിയാട്രിക് വിഭാഗം മേധാവി ഡോ.ജയേഷ് പനോട്ട് പറഞ്ഞു.
കുട്ടികളെ ഇവിടുത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുമ്പോഴേക്കും വിലപ്പെട്ട സമയം നഷ്ടപ്പെട്ടിരുന്നു.രണ്ട് ദിവസത്തേക്ക് കുഞ്ഞുങ്ങളെ പ്രവേശിപ്പിക്കുകയും വലിയ തുക ഈടാക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തുകൊണ്ട് ചില സ്വകാര്യ ആശുപത്രികൾ കുട്ടികളുടെ മാതാപിതാക്കളെ ചൂഷണം ചെയ്യുന്നുവെന്ന് മറ്റൊരു ഡോക്ടർ പറഞ്ഞു.