മുംബൈ: ബീഡിലെ ബിജെപി സ്ഥാനാർത്ഥി പങ്കജ മുണ്ടെ തെരെഞ്ഞെടുപ്പിൽ തോറ്റതിന് മനം നൊന്ത് നാല് പാർട്ടി പ്രവർത്തകർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച് പങ്കജ മുണ്ടെ. ഇതിനിടെ ആത്മഹത്യ ചെയ്ത ഒരു അനുയായിയുടെ വീട് സന്ദർശിചപ്പോഴുണ്ടായ ഏറെ വൈകാരികമായ രംഗങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി.
ദുഃഖിതരായ കുടുംബത്തെ ആശ്വസിപ്പിക്കാൻ ആത്മഹത്യ ചെയ്ത അനുയായിയുടെ ഒരാളുടെ വീട് മുണ്ടെ സന്ദർശിക്കുന്നതിനിടെ കരയുന്ന കുട്ടികളെയും മറ്റു കുടുംബ അംഗങ്ങളെയും നോക്കി പങ്കജ മുണ്ടെ പൊട്ടിക്കരയുന്നതാണ് വീഡിയോയിലെ ദൃശ്യം. വികാരനിർഭരമായ നിമിഷങ്ങൾ ക്യാമറയിൽ പതിയുകയായിരുന്നു. അതേസമയം അനുയായികളും മറ്റ് ആളുകളും പൊട്ടി കരയുന്നതും വീഡിയോയിൽ കാണാം.
"എന്റെ തോൽവിയുടെ പേരിൽ എന്റെ നാല് അനുയായികൾ അവരുടെ ജീവിതം അവസാനിപ്പിക്കുന്നത് എനിക്ക് മനസിലാക്കാവുന്നതിലും അപ്പുറമാണ്. സ്വന്തം കുടുംബത്തെ മറന്ന് ഒരിക്കലും അങ്ങിനെ ചെയ്യരുത്, എന്തായാലും ഇവരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ട കാര്യങ്ങൾ ഏറ്റെടുക്കും, മറ്റു വേണ്ടപ്പെട്ട കാര്യങ്ങളും ഞാൻ ചെയ്യും "പങ്കജ മുണ്ടെ പറഞ്ഞു.
സച്ചിൻ മുണ്ടെ (38), പാണ്ഡുരംഗ് സോനവാനെ (33), പോപട് വൈഭാസെ (37) എന്നിവരാണ് മരിച്ചത്. അതേസമയം ലാത്തൂരിലെ അഹമ്മദ്പൂരിൽ നിന്നുള്ള സച്ചിൻ ജൂൺ 7 ന് ഒരു അപകടത്തിൽ മരിച്ചതായാണ് കണക്കാക്കിയത് പക്ഷേ അതും ആത്മഹത്യ ആയിരുന്നു എന്നാണ് പൊലിസ് നിഗമനം, "പങ്കജ മുണ്ടെ തെരഞ്ഞെടുപ്പിൽ തോറ്റാൽ സച്ചിൻ ഇനി ഉണ്ടാകില്ല" എന്ന് സച്ചിൻ പറഞ്ഞ വീഡിയോ പൊലീസിന് ലഭിച്ചിരുന്നു.