മുംബൈ: സ്വന്തം ഔഡി കാറിൽ അനധികൃതമായി ചുവന്ന ബീക്കൺ ലൈറ്റ് പ്രവർത്തിപ്പിച്ചതിന് ട്രെയ്നി ഐഎഎസ് ഉദ്യോഗസ്ഥക്കെതിരേ നടപടി. മഹാരാഷ്‌ട്ര കേഡറിൽ സിവിൽ സർവീസിൽ പ്രവേശിച്ച് പൂനെയിൽ അസിസ്റ്റന്‍റ് കളക്റ്ററായി പ്രവർത്തിച്ചുവന്ന പൂജ ഖേദ്കറെ വാഷിമിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
യുപിഎസ്‌സി പരീക്ഷയിൽ 821ാം റാങ്ക് നേടിയാണ് പൂജ സിവിൽ സർവീസിൽ പ്രവേശിച്ചത്. ചുവപ്പും നീലയും ബീക്കൺ ലൈറ്റുകൾ വാഹനത്തിൽ ഉപയോഗിക്കാൻ പ്രൊബേഷനറി ഉദ്യോഗസ്ഥർക്ക് അവകാശമില്ല. പൂജ ഇത് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, അധികാര ദുർവിനിയോഗം ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്.
പൂനെയിൽ അഡീഷനൽ കളക്റ്ററായ അജയ് മോറെ സ്ഥലത്തില്ലാത്തപ്പോൾ അദ്ദേഹത്തിന്‍റെ ചേംബറും പൂജ അനധികൃതമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മോറെയുടെ അനുവാദം കൂടാതെ പൂജ അദ്ദേഹത്തിന്‍റെ ഓഫിസ് ഫർണിച്ചർ മാറ്റുകയും ചെയ്തിരുന്നു. തനിക്ക് ലെറ്റർഹെഡും നെയിംപ്ലേറ്റും സ്വന്തം പേരിലുള്ള മറ്റു സൗകര്യങ്ങളും നൽകാൻ റവന്യൂ അസിസ്റ്റന്‍റിനു നിയമവിരുദ്ധമായ നിർദേശം നൽകിയിരുന്നതായും തെളിഞ്ഞു.
കൃത്യവിലോപം വ്യക്തമായതിനെത്തുടർന്ന് പൂനെ കളക്റ്റർ സുഹാസ് ദിവസെ സംസ്ഥാന ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റ ഉത്തരവ്. മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന പൂജയുടെ അച്ഛനും മകൾക്ക് സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ കളക്റ്ററുടെ ഓഫീസിൽ സമ്മർദം ചെലുത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്.