മുംബൈ: മഹാ വികാസ് അഘാഡി സർക്കാരിൽ മന്ത്രിയായിരിക്കെ ഏകനാഥ് ഷിൻഡെ ഉദ്ധവ് താക്കറെയുടെ മുന്നിൽ വന്ന് നിന്ന് ഒരിക്കൽ കരയുകയും ബിജെപിയുമായി കൈകോർക്കാൻ തീവ്രശ്രമം നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ശിവസേന (യുബിടി) എംഎൽഎ ആദിത്യ താക്കറെ പറഞ്ഞു.
ഏകനാഥ് ഷിൻഡെ മാതോശ്രീയിൽ വന്ന് സേനാ മേധാവി ഉദ്ധവ് താക്കറെയെ ഒരിക്കൽ കണ്ടിരുന്നു. ആ സമയത്ത് അദ്ദേഹം കരയുകയായിരുന്നു, ബിജെപിയുമായി കൈകോർക്കാൻ എന്‍റെ പിതാവിനോട് തീവ്രമായി പ്രേരിപ്പിക്കുകയായിരുന്നു അന്ന്".ആദിത്യ താക്കറെ കഴിഞ്ഞ ദിവസം പൂനെ പിംപ്രി-ചിഞ്ച്‌വാഡിൽ പാർട്ടി സ്ഥാനാർത്ഥി സഞ്ജോഗ് വാഗെരെയുടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് പറയുകയായിരുന്നു. ബിജെപിയുമായി കൈകോർക്കണ മെന്നും അല്ലെങ്കിൽ തന്നെ അറസ്റ്റ് ചെയ്യുമെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞതായും ആദിത്യ താക്കറെ വെളിപ്പെടുത്തി. "ഒന്നുകിൽ ഞങ്ങളോടൊപ്പം ചേരൂ അല്ലെങ്കിൽ ജയിലിലേക്ക് പോകാനാണ് മോദി സർക്കാർ അദ്ദേഹത്തോട് പറഞ്ഞത്. ഇയാളുടെ ഗോഡൗണിൽ നിന്ന് പണം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. അതിന് ശേഷം ഉദ്ധവ് താക്കറെയോട് ബിജെപിയുമായി കൈകോർക്കാൻ അഭ്യർത്ഥിച്ചു, അദ്ദേഹം പറഞ്ഞു.പക്ഷേ തന്റെ പിതാവ് ആ നിലപാടിനോട് കടുത്ത വിയോജിപ്പ് രേഖപെടുത്തുകയായിരുന്നു അദ്ദേഹം പറഞ്ഞു.
ഷിൻഡെയെ അറസ്റ്റ് ചെയ്യാൻ കേന്ദ്രസർക്കാർ പദ്ധതിയിട്ടിരുന്നതായി അവകാശപ്പെട്ട് സേന നേതാവ് സഞ്ജ യ് റാവത്തും സമാനമായ പ്രസ്താവന നടത്തി. ഏകനാഥ് ഷിൻഡെയെ അറസ്റ്റ് ചെയ്യാൻ മോദി സർക്കാർ പദ്ധതിയിട്ടിരുന്നു. ഇത് സത്യമാണോ അല്ലയോ എന്ന് മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണം,” റാവത്ത് പറഞ്ഞു. ഷിൻഡെയെ അറസ്റ്റുചെയ്യാൻ ഉദ്ദേശിച്ചിരുന്ന കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ, "അദ്ദേഹം നിരവധി ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിൽ പങ്കാളിയായിരുന്നു" എന്നും അദ്ദേഹം ആരോപിച്ചു.
നിരവധി എംഎൽഎമാർക്കൊപ്പം എംവിഎയുമായി പിരിഞ്ഞില്ലെങ്കിൽ തനിക്കെതിരെ നടപടിയെടുക്കുമെന്ന് ഷിൻഡെ പറഞ്ഞതായും റാവത്ത് ആരോപിച്ചു.