ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. പ്രിയങ്ക ഗാന്ധി വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരേ മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും മത്സരരംഗത്തെത്തുന്നതോടെ കോൺഗ്രസ് പ്രവർത്തകർ സജീവമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടാണ് രാഹുൽ അമേഠിയിൽ പരാജയപ്പെട്ടത്. അമേഠിക്കു പുറമേ വയനാട്ടിലും രാഹുൽ മത്സരിച്ചിരുന്നു. വയനാട്ടിൽ നിന്നു വൻ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിക്കുകയും ചെയ്തു.
അതേസമയം, സംഭവം ചർച്ചയായതോടെ അജയ് റായിയുടെ പരാമർശത്തോട് പ്രതികരണവുമായി എഐസിസി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്നും അധ്യക്ഷൻ അദ്ദേഹത്തിന്‍റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എഐസിസി അറിയിച്ചു. എന്നാൽ, അമേഠിയോട് ഇപ്പോഴും രാഹുലിന് അടുത്ത ബന്ധമാണുള്ളതെന്നും എഐസിസി പറയുന്നു.