പറ്റ്ന: ബിജെപിക്കതിരെ പടയൊരുക്കത്തിനൊന്നിച്ചു കൂടിയ പ്രതിപക്ഷ നേതൃയോഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എൻഡിഎയെയും വെല്ലുവിളിക്കാനുള്ള ശ്രമമാണിത്. പക്ഷേ എത്ര ശ്രമിച്ചാലും പ്രതിപക്ഷത്തിന് ഐക്യം സാധ്യമല്ല. പട്നയിൽ ചേർന്ന പ്രതിപക്ഷനേതൃയോഗം ഫോട്ടോ സെഷനായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു.
വിവിധ പദ്ധതികളുടെ നിർമാണ ഉദ്ഘാടനത്തിനായി ജമ്മികാശ്മീരിൽ എത്തിയതായിരുന്നു അമിത് ഷാ. 2024 മൂന്നുറിളധികം സീറ്റുമായി മോദി വീണ്ടും അധികാരത്തിലെത്തും. പ്രതിപക്ഷനിരയിൽ ഐക്യം സാധ്യമല്ല. പ്രതിപക്ഷം ഐക്യം വന്നാലും ജനങ്ങൾ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടുമെന്ന പ്രഖ്യാപനവുമായി ബിഹാറിലെ പറ്റ്നയിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ ആഭിമുഖ്യത്തിലാണ് പറ്റ്നയിൽ യോഗം ചേർന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി പ്രസിഡന്‍റ് ശരദ് പവാർ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.