അമ്രേലി: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഗീർവനത്തോടു ചേർന്നുള്ള റെയ്ൽ പാളത്തിൽ ട്രെയ്ൻ ഇടിച്ച് ഒരു സിംഹം ചത്തു. മറ്റൊരെണ്ണത്തിനു പരുക്കേറ്റു. ഇന്നലെ പുലർച്ചെ രണ്ടിന് രജുലയ്ക്കു സമീപം ഉച്ചയ ഗ്രാമത്തിലാണു സംഭവം. വനത്തോടു ചേർന്നു റവന്യൂ ഭൂമിയിലൂടെ കടന്നു പോകുന്ന പാളത്തിൽ ഗുഡ്സ് ട്രെയ്ൻ ഇടിച്ചാണു സിംഹങ്ങൾ അപകടത്തിൽപ്പെട്ടത്. പിപവാവ് തുറമുത്തു നിന്നു രജുല നഗരത്തിലേക്കുള്ളതാണു പാത. 35 കിലോമീറ്റർ നീളുന്ന പാളം ചരക്കുഗതാഗതത്തിനു വേണ്ടി നിർമിച്ചതാണ്.
റവന്യൂ ഭൂമിയാണെങ്കിലും ഷേത്രുഞ്ജി വനം ഡിവിഷനു കീഴിലുള്ള പ്രദേശമാണിത്. ദീർഘകാലമായി ഇവിടെ സിംഹങ്ങൾ ചുറ്റിനടക്കുന്നതു പതിവാണെന്നും അവ റെയ്ൽപാളം മുറിച്ചു കടക്കാറുണ്ടെന്നും രജുല റേഞ്ച് ഫോറസ്റ്റ് ഓഫിസർ യോഗ്രാജ് സിങ് രാത്തോഡ് പറഞ്ഞു. ലോകത്ത് ഏഷ്യൻ സിംഹങ്ങൾ അവശേഷിക്കുന്ന ഏക വനമാണു ഗുജറാത്തിലെ ഗീർ.
പാളത്തിനു സമീപം നാലു സിംഹങ്ങൾ ചുറ്റിനടക്കുന്നുവെന്ന് അറിഞ്ഞതോടെ പട്രോളിങ് സംഘം ഇവിടെയെത്തിയിരുന്നു. അവർ ചരക്കുവണ്ടിയുടെ ഡ്രൈവർക്ക് ടോർച്ച് തെളിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഡ്രൈവർ എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ഒരു സിംഹത്തിന്റെ ശരീരത്തിലൂടെ എൻജിന്റെ ചക്രങ്ങൾ കയറിയെന്ന് യോഗ്രാജ് സിങ് രാത്തോഡ്. കൂട്ടത്തിലുണ്ടായിരുന്ന രണ്ടു പെൺസിംഹങ്ങളെ പാളത്തിൽ നിന്നു വിരട്ടിയോടിച്ച് രക്ഷപെടുത്തി. പരുക്കേറ്റ സിംഹത്തെ ചികിത്സയ്ക്കായി ജുനാഗഡിലെ സക്കർബാഗ് മൃഗശാലയിലേക്കു കൊണ്ടുപോയി.
ഇവിടെ പാളത്തിനിരുവശവും വേലി നിർമിച്ചിരുന്നെന്ന് രാത്തോഡ്. സിംഹങ്ങളുടെ നീക്കം നിരീക്ഷിക്കാൻ നിരവധി വാച്ച് ടവറുകളും നിർമിച്ചിരുന്നു. 2021ലെ ചുഴലിക്കാറ്റിൽ ഇവയെല്ലാം തകർന്നു. ഏഴു വാച്ച് ടവറുകൾ പുനർനിർമിച്ചു. മറ്റുള്ളവയുടെ നിർമാണം പുരോഗമിക്കുകയാണ്. വേലി നിർമാണവും നടക്കുന്നുണ്ട്. പട്രോളിങ് സംഘം ലോകോപൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകി അപകടമൊഴിവാക്കാറുണ്ടെന്നും കഴിഞ്ഞ വർഷം 36 വ്യത്യസ്ത പ്രദേശങ്ങളിലായി 106 സിംഹങ്ങൾക്ക് സുരക്ഷിതമായി പാളം മുറിച്ചു കടക്കാൻ അവസരമൊരുക്കിയെന്നും രാത്തോഡ്.