ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ രാഹുൽ ഗാന്ധി ശ്രീമന്ത ശങ്കരദേവന്‍റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തിങ്കളാഴ്ച ബട്ടദ്രവ സത്രം സന്ദർശിക്കരുതെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർഥിക്കുന്നതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞാൽ രാഹുൽ ഗാന്ധിക്ക് സത്രം സന്ദർശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചടങ്ങ് നടക്കുന്ന സമയത്ത് ബട്ടദ്രവ സത്രം സന്ദർശിക്കാൻ കഴിയില്ലെന്ന് സത്രത്തിന്‍റെ മാനേജ്മെന്‍റ് കമ്മിറ്റിയും അറിയിച്ചിരുന്നു. പ്രതിഷ്ഠാ സമയത്ത് ഒട്ടേറെ ഭക്തരെത്തും. ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് മൂന്നുമണിക്ക് ശേഷം സന്ദർശനം നടത്താമെന്നും അറിയിപ്പിൽ പറയുന്നു.
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച അസമിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ, കോളെജുകൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നാളെ വൈൻ ഷോപ്പുകൾ അടച്ചിടുമെന്നും ഇറച്ചി, മീൻ കടകൾ, മാർക്കറ്റുകൾ എന്നിവ വൈകിട്ട് നാലു വരെയും അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.