അയോധ്യ: രാമക്ഷേത്രത്തിലേക്ക് പുതുതായി നിർമിച്ച വഴി തകർന്നതിനെത്തുടർന്ന് ആറു ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തർപ്രദേശ് സർക്കാർ. മഴ കനത്തതോടെയാണ് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയത്. രാംപഥ് അടക്കം 15 ചെറുവഴികളാണ് രണ്ട് ദിവസത്തെ മഴയിൽ വെള്ളം നിറഞ്ഞ് ശോച്യാവസ്ഥയിലായത്. റോഡുകൾക്കിരുവശവുമുള്ള വീടുകളിലും വെള്ളം കയറിയിരുന്നു.
വഴി തകർന്നതിനെത്തുടർന്ന് പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ധ്രുവ് അഗർവാൾ, അസിസ്റ്റന്‍റ് എൻജിനീയർ അനുജ് ദേശ്വാൾ, ജൂനിയർ എൻജിനീയർ പ്രഭാത് പാണ്ടെ എന്നിവരെയും ജൽ നിഗം എക്സിക്യൂട്ടീവ് എൻജിനീയർ ആനന്ദ് കുമാർ ദുബേ, അസിസ്റ്റന്‍റ് എൻജിനീയർ രാജേന്ദ്ര കുമാർ യാദവ്, ജൂനിയർ എൻജിനീയർ മുഹമ്മദ് ഷാഹിദ് എന്നിവരുമാണ് സസ്പെൻഷനിലായത്.
റോഡ് തകർച്ചയുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭൂവൻ ഇൻഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.