മുംബൈ: എൻസിപി നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടതിന് പിന്നാലെ സൽമാൻ ഖാനെ ഉപദേശിച്ച് ബിജെപി എംപി ഹർനാഥ് സിങ് യാദവ്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സൽമാൻ ഖാൻ ബിഷ്ണോയി വിഭാഗക്കാരോട് മാപ്പ് പറയണമെന്ന് യാദവ് ആവശ‍്യപ്പെട്ടു.
'പ്രിയപ്പെട്ട സൽമാൻ ഖാൻ ബിഷ്ണോയി സമൂഹം ദൈവമായി കരുതുന്ന കൃഷ്ണമൃഗത്തെ നിങ്ങൾ വേട്ടയാടി പാചകം ചെയ്ത് തിന്നു. ഇതുമൂലം ബിഷ്ണോയി സമുദായത്തിന്‍റെ വികാരം വൃണപ്പെട്ടു. നിങ്ങൾ ഒരു വലിയ നടനാണ് രാജ്യത്തെ ഒരു വലിയ വിഭാഗം ആളുകൾ നിങ്ങളെ സ്നേഹിക്കുന്നു.
നിങ്ങളോടുള്ള എന്‍റെ ആത്മാർത്ഥമായ ഉപദേശം നിങ്ങൾ ബിഷ്‌ണോയ് സമുദായത്തിന്‍റെ വികാരങ്ങളെ മാനിക്കുകയും നിങ്ങളുടെ വലിയ തെറ്റിന് ബിഷ്‌ണോയ് സമുദായത്തോട് മാപ്പ് പറയണം' യാദവ് എക്സിൽ കുറിച്ചു.
രാജസ്ഥാനിലെ ജോധ്പുരിൽ വച്ച് കൃഷ്ണ മൃഗത്തെ വേട്ടയാടി കേസിൽ പ്രതിയായി സൽമാൻ ഖാൻ ജയലിൽ കഴിഞ്ഞിരുന്നു. ഇദ്ദേഹത്തോടുള്ള പ്രതികാരത്തിനു കാരണം കൃഷ്ണ മൃഗത്തെ ഉപദ്രവിച്ചതാണെന്ന് ബിഷ്ണോയ് ഗാങ് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. സൽമാൻ ഖാനോടുള്ള അടുപ്പമാണ് ബാബാ സിദ്ദിഖിനെ വധിക്കാൻ കാരണമെന്നും സൂചനയുണ്ട്. സൽമാൻ ഖാനെയും ദാവൂദ് ഇബ്രാഹിമിനെയും സഹായിക്കുന്ന ഒരാളെയും വെറുതേ വിടില്ലെന്ന ഭീഷണിയും ബിഷ്ണോയ് ഗാങ് പുറപ്പെടുവിച്ചിരുന്നു.