ബംഗളൂരു: ബിജെപിക്ക് പാർലമെന്‍റിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തിരുത്തിയെഴുതുമെന്നു പ്രഖ്യാപിച്ച കർണാടക എംപി അനന്ത്‌കുമാർ ഹെഗ്ഡെയ്ക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നിഷേധിച്ചു. ഉത്തര കന്നഡയിൽ നിന്ന് ആറു വട്ടം ജയിച്ച അനന്ത്‌കുമാർ ഹെഗ്ഡെയ്ക്കു പകരം ഇത്തവണ വിശ്വേശ്വർ ഹെഗ്ഡെയെയാണ് ബിജെപി അവിടെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
28 വർഷമായി ഉത്തര കന്നഡയെ പ്രതിനിധീകരിക്കുന്ന അനന്ത്‌കുമാറിന്‍റെ മാറ്റം അപ്രതീക്ഷിതമാണ്. എന്നാൽ, പകരം വരുന്ന വിശ്വേശ്വറും നിസാരക്കാരനല്ല. നിയമസഭാ സ്പീക്കറും മന്ത്രിയുമൊക്കെ ആയിരുന്ന മുതിർന്ന നേതാവ് തന്നെയാണ് അദ്ദേഹവും.
പാർട്ടി നേതൃത്വത്തിന് അപമാനമുണ്ടാക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തിയാൽ എത്ര വലിയ നേതാവായാലും വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം കൂടിയാണ് അനന്ത്‌കുമാറിനെ ഒഴിവാക്കിയതിലൂടെ ബിജെപി നൽകുന്നതെന്നാണ് വിലയിരുത്തൽ.
ഹിന്ദുക്കളെ അടിച്ചമർത്തുന്ന തരത്തിൽ ഭരണഘടന തയാറാക്കിയത് കോൺഗ്രസാണെന്നും, ഇതെല്ലാം ബിജെപി തിരുത്തിയെഴുതുമെന്നുമായിരുന്നു അനന്ത്‌കുമാർ ഹെഗ്ഡെയുടെ പ്രഖ്യാപനം.