ലക്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 25 വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട് ബിജെപി എംഎൽഎ രാംദുലാർ ഗോണ്ട്. ശിക്ഷ ലഭിച്ചതോടെ ഗോണ്ടിന് എംഎൽഎ സ്ഥാനവും നഷ്ടപ്പെട്ടിരിക്കുകയാണ്. 9 വർഷം മുൻപു നടന്ന സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടോ അതിലധികമോ വർഷം ജയിൽ ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ അയോഗ്യനാകും. അടുത്ത ആറു വർഷത്തേക്ക് അയോഗ്യത തുടരും.
10 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകാനും അഡീഷണൽ ജില്ലാ, സെഷൻസ് ജഡ്ജി അഹ്സൻ ഉല്ലാ ഖാൻ വിധിച്ചിട്ടുണ്ട്. ദുദ്ധിയിൽ നിന്നുള്ള എംഎൽഎയാണ് ഗോണ്ട്. സംഭവം നടക്കുമ്പോൾ ഗോണ്ട് എംഎൽഎയായിരുന്നില്ല. എന്നാൽ ഗോണ്ടിന്‍റെ ഭാര്യ ഗ്രാം പ്രധാനുമായിരുന്നു.
തുടക്കത്തിൽ പോക്സോ ആക്റ്റ് പ്രകാരമാണ് വിചാരണ നടത്തിയിരുന്നത്. പിന്നീട് ഗോണ്ട് എംഎൽഎ പദവിയിലെത്തിയതോടെ വിചാരണ എംപി-എൽഎ കോടതിയിലേക്ക് മാറ്റി.