ന്യൂഡൽഹി: ലിവ്-ഇൻ റിലേഷൻഷിപ്പുകൾ സമൂഹത്തിൽ പടരുന്ന ഗുരുതരമായ രോഗമാണെന്നും നിയമം മൂലം ഇതു നിരോധിക്കണമെന്നും ഹരിയാനയിൽ നിന്നുള്ള ബിജെപി എംപി ധരംബീർ സിങ്.
ഇത്തരം ബന്ധങ്ങൾ പാശ്ചാത്യ സംസ്കാരത്തിൽനിന്നുണ്ടായതാണ്. ഇത് ഇന്ത്യൻ സംസ്കാരത്തിനെതിരാണ്. ഇന്ത്യയിൽ സ്ത്രീ-പുരുഷ ബന്ധത്തിന് മാതാപിതാക്കളുടെ സമ്മതം വേണം. അത് നിയമം മൂലം ഉറപ്പാക്കേണ്ടതുണ്ടെന്നും ധരംബീർ സിങ് അഭിപ്രായപ്പെട്ടു.
പ്രണയ വിവാഹങ്ങളിൽ വിവാഹമോചന നിരക്ക് കൂടുതലാണ്. അതുകൊണ്ടു തന്നെയാണ് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്നു പറ‍്യയുന്നതെന്നും സിങ് ആവർത്തിച്ചു. സംസ്കാരത്തെ തകർക്കുക മാത്രമല്ല, ലിവ്-ഇൻ ബന്ധങ്ങൾ സമൂഹത്തിൽ പൈശാചികതയും വിദ്വേഷവും വളർത്തുക കൂടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹിയിൽ ശ്രദ്ധ വോക്കർ കൊല്ലപ്പെട്ട സംഭവം ഉദാഹരിച്ചായിരുന്നു സിങ്ങിന്‍റെ പ്രസംഗം. ലിവ് ഇൻ പങ്കാളി അഫ്താബ് പൂനാവാലയാണ് കൊലക്കേസിലെ പ്രതി.