ലക്നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു നേരേ കരിങ്കൊടി. ഇന്നലെ രാവിലെ അമേഠിയിലെ ഫർസന്ത്ഗഞ്ചിൽ നിന്ന് ആരംഭിച്ച യാത്ര റായ്ബറേലിയിലെത്തിയപ്പോഴാണ് രണ്ടു പേർ ഒരു കെട്ടിടത്തിനു മുകളിൽ നിന്നു കരിങ്കൊടി വീശിയത്. യുപിയിൽ നെഹ്റു- ഗാന്ധി കുടുംബത്തിന്‍റെ അവശേഷിക്കുന്ന ഏക ശക്തികേന്ദ്രമാണ് റായ്ബറേലി.
2019ൽ യുപിയിലെ 80 ലോക്സഭാ സീറ്റുകളിൽ റായ്ബറേലിയിൽ മാത്രമായിരുന്നു പാർട്ടിക്ക് വിജയം. ഇവിടെ വിജയിച്ച സോണിയ ഗാന്ധി ഇത്തവണ രാജസ്ഥാനിൽ നിന്നു രാജ്യസഭയിലേക്കാണു മത്സരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി വാദ്‌രയാകും റായ്ബറേലിയിലെ സ്ഥാനാർഥിയെന്നു റിപ്പോർട്ടുണ്ട്.